'അമ്മ'യില്‍ ബിജെപി അജണ്ടയും വര്‍ഗീയ ധ്രുവീകരണവും'; ശ്വേത മേനോനെതിരെ രണ്ട് കോടിയുടെ അഴിമതി ആരോപണവുമായി നടിമാര്
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രമുഖ നടിമാർ രംഗത്ത്. സംഘടനയ്ക്കുള്ളിൽ വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനും ശ്വേത മേനോൻ ശ്രമിക്കുകയാണെന്ന് മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ നടിമാർ ഉന്നയിച്ചിരിക്കുന്നത്.
‘അമ്മ’ സംഘടനയ്ക്കുള്ളിൽ പ്രത്യേക രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനാണ് ശ്വേതാ മേനോന്റെ തിരിച്ചുവരവെന്ന് നടിമാർ സംശയിക്കുന്നു. ശ്വേതയുടെ നേതൃത്വത്തിൽ സംഘടനയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു എന്നത് ആരോപണമല്ല, തങ്ങളുടെ അനുഭവമാണെന്ന് മാലാ പാർവതി വ്യക്തമാക്കി. നടി അൻസിബ ഹസന് പിന്നിൽ മതതീവ്രവാദികളുണ്ടെന്ന ലക്ഷ്മിപ്രിയയുടെ പരാമർശത്തെയും നടിമാർ ചോദ്യം ചെയ്തു. അൻസിബ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന തരത്തിലുള്ള കള്ളക്കഥകൾ ഉണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. പരാതി ഉന്നയിച്ച അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കാനാണ് നിലവിലെ ഭരണസമിതി ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി. കൂടാതെ, സ്വകാര്യ ഫോൺ സംഭാഷണങ്ങൾ പല ഭാഗങ്ങളും മ്യൂട്ട് ചെയ്ത് പുറത്തുവിട്ട ശ്വേതയുടെ നടപടി തെറ്റാണെന്നും നടിമാർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥികളെ നൽകാമെന്ന് പറഞ്ഞ് ശ്വേതാ മേനോൻ പാർട്ടിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന ഗുരുതരമായ ആരോപണം നടൻ ബാബുരാജ് ഉന്നയിച്ചിരുന്നതായി മാലാ പാർവതി വെളിപ്പെടുത്തി. ഈ ആരോപണത്തിൽ നിന്ന് ഭരണസമിതി എന്തുകൊണ്ടാണ് ഒളിച്ചോടുന്നതെന്നും അവർ ചോദിച്ചു. ‘അമ്മ’യ്ക്ക് കോർപ്പറേറ്റുകളിൽ നിന്നും അദാനിയിൽ നിന്നും ലഭിക്കാനിരുന്ന 15 കോടി രൂപയെക്കുറിച്ച് സംഘടനയിൽ അംഗമല്ലാത്ത ബിജെപി നേതാവ് പത്മജ എസ്. മേനോൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് സംശയമുണർത്തുന്നതാണ്. കോർപ്പറേറ്റുകളുടെ അത്തരം ഫണ്ടുകൾ ‘അമ്മ’യ്ക്ക് ആവശ്യമില്ലെന്നും കൃത്യമായ കോടതി വിധിയില്ലാതെ ശ്വേതാ മേനോൻ അമ്മ ഓഫീസിൽ പ്രവേശിച്ചാൽ തടയുമെന്നും നടിമാർ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഭരണസമിതിയിൽ നിന്ന് തങ്ങൾക്ക് കടുത്ത വ്യക്തിഹത്യ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഉഷ ഹസീന പറഞ്ഞു. നിലവിലെ നേതൃത്വത്തിന് അധികാരമോഹം മാത്രമാണുള്ളതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നടക്കുന്ന കാര്യങ്ങൾ തങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അവർ ആരോപിച്ചു. സംഘടനയിൽ പരാതി നൽകുന്ന സ്ത്രീകളെ പരിഹസിക്കുന്ന സമീപനമാണ് നേതൃത്വത്തിനുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് അൻസിബയെ മോശമാക്കുന്ന രീതിയിൽ നടൻ അനൂപ് ചന്ദ്രൻ വീഡിയോ ഇറക്കിയപ്പോൾ, ‘അങ്ങനെ തന്നെ വേണം, തനിക്ക് സന്തോഷമായി’ എന്നാണ് ശ്വേതാ മേനോൻ പ്രതികരിച്ചതെന്നും ഉഷ ഹസീന വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.