മണിക്കും സ്വരാജിനും 'റെസ്റ്റ്', ടീച്ചര്‍ക്കും രക്ഷയില്ല; സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി.പി.എം വക 'വെട്ടിനിരത്തല്‍' ട്വിസ്റ്റ്

സി.പി.എമ്മിൽ സ്ഥാനാർത്ഥി നിർണ്ണയം മുറുകുമ്പോൾ കാണുന്ന കാഴ്ചകൾ കണ്ടാൽ തോന്നും പാർട്ടി ഒരു വലിയ 'ശുദ്ധീകരണ' കലശത്തിലാണെന്ന്. ജനപ്രിയ നേതാക്കളെയും വെടിക്കെട്ട് പ്രസംഗക്കാരെയും പടിയടച്ച് പിണ്ഡം വെക്കുന്ന തിരക്കിലാണ് സംസ്ഥാന നേതൃത്വം. ഇതിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സീറ്റിനെച്ചൊല്ലി പുതിയൊരു പോർമുഖം തുറന്നിരിക്കുന്നത് സാക്ഷാൽ ഭർത്താവ് ജോർജ് ജോസഫാണ്. "ഇത്തവണ വീണ മത്സരിക്കേണ്ട, കുടുംബകാര്യങ്ങൾ നോക്കി വീട്ടിലിരിക്കട്ടെ" എന്ന് ഭർത്താവ് നേരിട്ട് പാർട്ടി ഓഫീസിൽ വിളിച്ചു പറഞ്ഞത് കേട്ട് സി.പി.എം നേതാക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. പണ്ട് മാധ്യമപ്രവർത്തനത്തിൽ നിന്ന് വീണയെ പാർട്ടിയിലേക്ക് ആനയിച്ചപ്പോൾ ഇങ്ങനെയൊരു 'ക്ലൈമാക്സ്' ആരും സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാകില്ല. തോമസ് ഐസക് വഴി സംസ്ഥാന നേതൃത്വത്തിലെത്തിയ ഈ 'ഗാർഹിക' നിവേദനത്തിൽ പാർട്ടി ഇനി എന്ത് നിലപാടെടുക്കുമെന്ന് കണ്ടുതന്നെ അറിയണം.
മറുഭാഗത്ത്, ഇടുക്കിയുടെ ഇടിമുഴക്കം എം.എം. മണിയോടും തൃപ്പൂണിത്തുറയുടെ യുവരക്തം എം. സ്വരാജിനോടും "നിങ്ങൾ ഇത്തവണ വിശ്രമിക്കൂ" എന്ന് വളരെ സ്നേഹത്തോടെ പാർട്ടി പറഞ്ഞിരിക്കുകയാണ്. ഉടുമ്പൻചോലയിൽ മണിയുടെ പേര് മാത്രം പോയപ്പോൾ, "അങ്ങനെയല്ല കെ.കെ. ജയചന്ദ്രൻ മതി" എന്ന് തിരുത്തിയെഴുതാൻ നേതൃത്വത്തിന് ഒട്ടും മടിയുണ്ടായില്ല. "പാർട്ടി പറഞ്ഞാൽ ഞാൻ മത്സരരംഗത്തുണ്ടാകും, എനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല" എന്ന് മണി ആശാൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും മുകളിൽ ഇരിക്കുന്നവർക്ക് അത് കേട്ട ഭാവമില്ല. സ്വരാജിനെ തൃപ്പൂണിത്തുറയിൽ വേണമെന്ന് എറണാകുളം ജില്ലാ ഘടകം ഒന്നടങ്കം നിലവിളിച്ചിട്ടും, വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനെ അവിടെ ഇറക്കി ഒരു 'പരീക്ഷണം' നടത്താനാണ് എ.കെ.ജി സെന്ററിലെ പ്ലാൻ.
കണ്ണൂരിന്റെ 'ടീച്ചറമ്മ' കെ.കെ. ശൈലജയുടെ അവസ്ഥയും ഒട്ടും സുഖകരമല്ല. മട്ടന്നൂരിൽ നിന്ന് മാറ്റുന്നതിലെ നീരസം ടീച്ചർ അറിയിച്ചപ്പോൾ, "എന്നാൽ പിന്നെ പേരാവൂരിൽ പോയി ഒരു കൈ നോക്കൂ" എന്ന ഉപദേശമാണ് പാർട്ടി നൽകിയത്. സ്വന്തം മണ്ഡലത്തിൽ പോലും സുരക്ഷിതയല്ലെന്ന ബോധ്യം വന്നതോടെ ടീച്ചറുടെ കാര്യം ഇപ്പോൾ കണ്ണൂർ ജില്ലാ ഘടകത്തിന്റെ ദയവിലായിരിക്കുകയാണ്. ഘടകകക്ഷികളോട് "സീറ്റ് കൂടില്ല, ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം" എന്ന് കട്ടായം പറയുന്ന പാർട്ടി, സ്വന്തം പാളയത്തിലെ ആറ് സിറ്റിംഗ് എം.എൽ.എമാർക്ക് വരെ സീറ്റ് നിഷേധിക്കാനൊരുങ്ങുകയാണ്. മൊത്തത്തിൽ പറഞ്ഞാൽ, എതിരാളികളേക്കാൾ കൂടുതൽ സ്വന്തം നേതാക്കളെ 'തോൽപ്പിക്കുന്ന' തിരക്കിലാണ് ഇത്തവണ പാർട്ടി നേതൃത്വം!
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.