എഐ ക്യാമറ; കെല്‍ട്രോണിന്‍റെ കള്ളക്കളി പൊളിക്കുന്ന രേഖ പുറത്തുവിട്ട് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
April 24, 2023
1 min read
•
Updated: June 04, 2026
തിരുവനന്തപുരം: സേഫ് കേരളാ പദ്ധതിയുടെ തുക 151 കോടിയില്‍ നിന്ന് 232 ആയി വര്‍ധിപ്പിച്ചത് പ്രവര്‍ത്തനച്ചിലവിനും മറ്റുമായിട്ടാണെന്ന കെല്‍ട്രോണ്‍ സി എംഡിയുടെ വാദം ഖണ്ഡിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിട്ട് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഒരു രൂപ ചിലവില്ലെന്ന വിചിത്ര വാദമുയര്‍ത്തി സാധാരണക്കാരന്‍റെ തലയില്‍ പെറ്റി കെട്ടിവെച്ച് സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനും അതുവഴി കമ്മീഷനടിക്കാനുമുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് നടക്കുന്നത്. സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
5 വര്‍ഷത്തേക്ക് ക്യാമറ ഉള്‍പ്പടെ ഉള്ള സാധനങ്ങളുടെ ഫെസിലിറ്റി മാനേജ്‌മെന്‍റ് ഉള്‍പ്പെടെ ടെണ്ടര്‍ വിളിക്കാനാണു 2020 ഏപ്രില്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ രണ്ടാം പാരഗ്രാഫില്‍ പറയുന്നത്. എന്നാല്‍ കമ്പനിയുമായി എഗ്രിമെന്‍റ് വെച്ചപ്പോള്‍ ഇക്കാര്യം ബോധപൂര്‍വം ഒഴിവാക്കുകയും 151 കോടി രൂപ ക്വാട്ട് ചെയ്ത കമ്പനിക്ക് ടെണ്ടര്‍ നല്‍കിയ ശേഷം പിന്നീട് 5 വര്‍ഷത്തെ ഫെസിലിറ്റി മാനേജ്‌മെന്‍റിനു തുക വകയിരുത്തുകയും ചെയ്തത് സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായിട്ടാണ്. ഇത് അഴിമതിക്ക് വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതിലൂടെ സ്വകാര്യ കമ്പനിക്ക് ഒറ്റയടിക്ക് 81 കോടി രൂപയാണ് ലഭിച്ചത്. പദ്ധതി തുക 151 കോടി രൂപ എന്നത് 232 കോടിയാക്കി ഉയര്‍ത്തിക്കൊടുത്തത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തില്‍ ടെണ്ടർ നടപടികളുടെ രേഖകള്‍ പുറത്തുവിടാന്‍ കെല്‍ട്രോണ്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരസ്പര വിരുദ്ധമായി സംസാരിച്ച് കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത് തന്നെ സേഫ് കേരളാ പദ്ധതിയില്‍ കള്ളക്കളിയും അഴിമതിയും നടന്നു എന്നതിന് വ്യക്തമായ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് തങ്ങളുടെ മാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കെല്‍ട്രോണ്‍ ആദ്യം പത്രക്കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ കെല്‍ട്രോണ്‍ സിഎംഡി എന്‍ നാരായണമൂര്‍ത്തി ഇന്നലെ പറഞ്ഞത് എസ്ആര്‍ഐടി (SRIT) എന്ന കമ്പനിക്ക് കരാര്‍ നല്‍കിട്ടുണ്ടെന്നാണ്. ഇവർ മറ്റാര്‍ക്കെങ്കിലും ഉപകരാറുകള്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ഒരു ബാധ്യതയുമില്ലെന്നും സിഎംഡി പറയുന്നു. സിഎംഡി എന്തിനാണ് ഇങ്ങനെ മലക്കം മറിച്ചില്‍ നടത്തിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ക്യാമറ നിര്‍മ്മിക്കുന്നത് ഉള്‍പ്പടെ എല്ലാം കെല്‍ട്രോണാണ് ചെയ്യുന്നതെന്ന പ്രസ്താവനയും മാറ്റിപ്പറയേണ്ടിവന്നു. ക്യാമറകള്‍ വാങ്ങിയവയാണെന്നാണ് സിഎംഡി ഇപ്പോള്‍ പറയുന്നത്. ഇന്നലത്തെ സിഎംഡിയുടെ വിശദീകരണത്തോടെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്നു തെളിഞ്ഞു. വിശദീകരണം തന്നെ ഒരു കുറ്റസമ്മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഫ്റ്റ്‌വെയർ വാങ്ങിയതിന്‍റെ ടെണ്ടര്‍ രേഖകള്‍ പുറത്ത് വിടണം. ക്യാമറ വാങ്ങിയ 74 കോടിയ്ക്ക് പുറമേ സോഫ്റ്റ് വെയറിന് എത്ര കോടി മുടക്കിയെന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ ഇതുവരെ പണമൊന്നും മുടക്കിയിട്ടില്ലെന്നും SIRT ആണ് പണം മുടക്കിയതെന്നും സിഎംഡി സമ്മതിക്കുന്നു. അപ്പോള്‍ ഇത് ആരുടെ പദ്ധതിയാണെന്ന് കെല്‍ട്രോണ്‍ വിശദീകരിക്കണം. കെല്‍ട്രോണ്‍ വായ്പ എടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറയുന്നു. എത്ര കോടി എവിടെ നിന്ന് വായ്പ എടുത്തു എന്ന് വ്യക്തമാക്കണം. സ്വകാര്യ കമ്പനികളാണ് തുക ചെലവാക്കുന്നതെങ്കില്‍ കെല്‍ട്രോണ്‍ എന്തിന് വായ്പ എടുക്കണമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10