92-ാം മിനിറ്റിലെ മാജിക്; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കാനഡ പ്രീ-ക്വാർട്ടറിൽ
ലോസ് ആഞ്ജലീസ്: ലോകകപ്പ് ഫുട്‌ബോളില്‍ ചരിത്ര നേട്ടവുമായി കാനഡ. റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കാനഡ ടൂര്‍ണമെന്റില്‍ പ്രീ-ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറി. ഇഞ്ചുറി ടൈമില്‍ പിറന്ന നാടകീയ ഗോളിലാണ് കാനഡയുടെ ചരിത്ര വിജയം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കാനഡ പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത നേടുന്നത്.
മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതല്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചതോടെ കളം ആവേശഭരിതമായി. ആറാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ടെബോഹോ മോകോന ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. തൊട്ടടുത്ത മിനിറ്റില്‍ കാനഡയുടെ സ്റ്റീഫന്‍ എസ്റ്റാക്വിയോ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 17-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് ജൊനാഥന്‍ ഡേവിഡ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ കാനഡയുടെ ഗോളെന്നുറച്ച രണ്ട് മികച്ച അവസരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസും ചേര്‍ന്ന് തടഞ്ഞിട്ടത്. ഒരു ഗോള്‍ലൈന്‍ സേവും ഇതിലുള്‍പ്പെടുന്നു. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി (0-0) അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഇരുടീമുകളും തന്ത്രങ്ങള്‍ മാറ്റിപ്പയറ്റിയതോടെ കളി കൂടുതല്‍ വേഗതയേറിയതായി. പകരക്കാരായ കളിക്കാര്‍ മൈതാനത്തെത്തിയതോടെ കൗണ്ടര്‍ അറ്റാക്കുകളുടെ പെരുമഴയായിരുന്നു. 75-ാം മിനിറ്റില്‍ സൂപ്പര്‍ താരം അല്‍ഫോണ്‍സോ ഡേവിസ് എത്തിയതോടെ കാനഡയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 92-ാം മിനിറ്റില്‍ കാനഡ ആരാധകരെ ആവേശത്തിലാഴ്ത്തി ആ വിജയഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്നും വന്ന ഒരു ക്രോസ് ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് ബോക്‌സിലുണ്ടായിരുന്ന സ്റ്റീഫന്‍ എസ്റ്റാക്വിയോയുടെ കാലിലെത്തി. ഒട്ടും സമയം കളയാതെ താരം തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ദക്ഷിണാഫ്രിക്കന്‍ വലകുലുക്കി. തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമയം അനുവദിക്കാതെ കാനഡ പ്രതിരോധം കാത്തതോടെ പ്രീ-ക്വാര്‍ട്ടര്‍ ടിക്കറ്റും ചരിത്ര വിജയവും കാനഡ സ്വന്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.