ചേർത്തലയിൽ പോലീസ്, പിഎസ്‌സി ഉദ്യോഗസ്ഥന്‍റെ പല്ല് അടിച്ച് കൊഴിച്ചു. ചട്ടവിരുദ്ധമായ വാഹന പരിശോധന ചോദ്യം ചെയ്തതിന് ആയിരുന്നു പോലീസിന്‍റെ ക്രൂര മർദ്ദനം. ചേർത്തല സ്വദേശി രമേഷ് എസ് കമ്മത്തിനാണ് മർദ്ദനമേറ്റത്. പോലീസ് സ്റ്റേഷനിൽ എത്തിച്ചും ഇയാളെ മർദ്ദിച്ചു.
സർക്കാർ നിലപാടിന് വിരുദ്ധമായാണ് പോലീസ് നടപടിയെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പോലീസിന്‍റെ ഈ നടപടിയെ സർക്കാർ പിന്തുണയ്ക്കുന്നു. ഇത്തരത്തിലുള്ള മർദനമുറ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്താനും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
വാഹന പരിശോധന നടത്തുമ്പോള്‍ പൊതുജനത്തോട് പെരുമാറുന്നതു സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തേ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ഇതിനു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.