വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രിയുടെ ഗൺമാനും പ്രതി

Jaihind News Bureau
Friday, February 14, 2020

സായുധസേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രിയുടെ ഗൺമാനും പ്രതി. കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാർ കേസിൽ മൂന്നാം പ്രതി. ആകെ 11 പ്രതികൾ. 2019 ഏപ്രിലിൽ എടുത്ത കേസിൽ അന്വേഷണം ഇഴയുകയാണ്. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കടകംപള്ളിയുടെ ഗൺമാനും പ്രതിയായിരിക്കുന്നത്. അതേസമയം ഗൺമാനെ സംരക്ഷിച്ച് മന്ത്രി രംഗത്തെത്തി. ആരോപണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ കുറ്റവാളിയെന്ന് പറയുംവരെ ഗണ്‍മാന് പിന്തുണയും പ്രഖ്യാപിച്ചു.

1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ് എ പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാൻഡന്‍റ് സേവ്യറിന്‍റെ പരാതിയിലാണ് കേസ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ സനിൽ കുമാർ കേസിൽ മൂന്നാം പ്രതിയാണ്. എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ നിരീക്ഷണ ചുമതലയുണ്ടായിരുന്നത്.

അതീവ സുരക്ഷയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എ കെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രത കുറവുണ്ടായെന്നും കണ്ടെത്തിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സി എ ജി റിപ്പോർട്ടിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണം വേഗത്തിലായിരിക്കുന്നത്.