കോഴിക്കോട് സ്‌ട്രോങ്ങ് റൂം വിവാദം: നടപടിയില്ല; കളക്ടര്‍ക്കെതിരെ യുഡിഎഫ് കോടതിയിലേക്ക്

Jaihind News Bureau
Thursday, April 23, 2026

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ്ങ് റൂമിന് സമീപമുള്ള മെറ്റീരിയല്‍ റൂം ചട്ടങ്ങള്‍ ലംഘിച്ച് തുറന്നെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ക്കെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് നാളെ ഹര്‍ജി നല്‍കുന്നത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തില്‍ അനുമതിയില്ലാതെ മുറി തുറന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന റിസര്‍വ് റൂം അല്ല, മറിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മെറ്റീരിയല്‍ റൂമാണ് തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍ വിശദീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പ്രധാന സ്ഥാനാര്‍ത്ഥികളെ അറിയിച്ച ശേഷമാണ് മുറി തുറന്നതെന്നും എന്നാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളെയും അറിയിക്കാതിരുന്നത് ഭരണപരമായ പിഴവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെറ്റീരിയല്‍ റൂമിന് പുറത്ത് ‘സ്‌ട്രോങ്ങ് റൂം’ എന്ന് ബോര്‍ഡ് വെച്ചതും സ്‌ട്രോങ്ങ് റൂമിന് സമീപം തന്നെ ഈ മുറി ക്രമീകരിച്ചതും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നാണ് കലക്ടറുടെ കണ്ടെത്തല്‍.

എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ ലഘൂകരിച്ചു കാണിക്കാനാണ് കലക്ടറുടെ റിപ്പോര്‍ട്ട് ശ്രമിക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. സ്‌ട്രോങ്ങ് റൂമിന് സമാനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ട ഇടങ്ങളില്‍ ഇത്തരം അശ്രദ്ധകള്‍ അംഗീകരിക്കാനാവില്ലെന്നും റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് യുഡിഎഫിന്റെ ആവശ്യം. കലക്ടറുടെ റിപ്പോര്‍ട്ടില്‍ തൃപ്തരല്ലാത്തതിനാലാണ് വിഷയത്തില്‍ നിയമപോരാട്ടത്തിന് ഇറങ്ങാന്‍ മുന്നണി തീരുമാനിച്ചത്.