ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; മുന്‍ ജോലിക്കാരന്‍ പിടിയില്‍

Jaihind News Bureau
Thursday, April 23, 2026

ന്യൂഡല്‍ഹി: അമര്‍ കോളനിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. ഉദ്യോഗസ്ഥന്റെ വീട്ടിലെ മുന്‍ ജോലിക്കാരനും രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയുമായ രാഹുലിനെ (19) ആണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ദ്വാരകയിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്ന രാഹുല്‍ വന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റു വീട്ടുജോലിക്കാരില്‍ നിന്നും മറ്റും പണം കടം വാങ്ങി തിരിച്ചുകൊടുക്കാത്തതിനെത്തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കവര്‍ച്ച ലക്ഷ്യമിട്ടാണ് ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ചു കയറിയത്.

വീട്ടില്‍ തനിച്ചായിരുന്ന 22-കാരിയായ യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈല്‍ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം വീട്ടില്‍ നിന്ന് കവര്‍ച്ച നടത്തിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ആല്‍വാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പ് അവിടെയും രാഹുല്‍ ഒരു യുവതിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. ഐഐടി ബിരുദധാരിയും മികച്ച നര്‍ത്തകിയുമായിരുന്ന കൊല്ലപ്പെട്ട യുവതി യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.