മകനെ കാത്തുനില്‍ക്കാതെ അമ്മ മടങ്ങി; മുണ്ടത്തിക്കോട് ദുരന്തത്തില്‍പ്പെട്ട ഗിരിയുടെ മാതാവ് അന്തരിച്ചു

Jaihind News Bureau
Thursday, April 23, 2026

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് ഗൗരി (74) അന്തരിച്ചു. പരേതനായ മോഹനന്റെ ഭാര്യയാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട മകന്റെ മൃതദേഹം പോലും വിട്ടുകിട്ടുന്നതിന് മുന്‍പേയുള്ള മാതാവിന്റെ വിയോഗം നാടിനെ നൊമ്പരത്തിലാഴ്ത്തി. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

തിരുവമ്പാടി പൂരം സെലിബ്രേഷന്‍ കമ്മിറ്റിയംഗവും കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റുമായ ഗിരി, പൂരങ്ങളുടെയും വെടിക്കെട്ടിന്റെയും സജീവ സംഘാടകനായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുണ്ടത്തിക്കോട് സ്‌ഫോടനം നടക്കുമ്പോള്‍ ഗിരി സംഭവസ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ക്കിടയില്‍ ഗിരിയുടേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കിലും ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മൃതദേഹം ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയിട്ടില്ല.
കാത്തുനിന്നത് വിധി

സാധാരണയായി സഹോദരന്‍ ഹരിക്കൊപ്പമാണ് ഗിരി പൂരങ്ങള്‍ക്കും മറ്റും പോകാറുള്ളത്. എന്നാല്‍ അമ്മയ്ക്ക് അസുഖമായതിനാല്‍ ഇത്തവണ ഹരി ഒപ്പം പോയിരുന്നില്ല. സി.പി.എം പ്രവര്‍ത്തകനായ ഹരി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോട്ടപ്പുറം ഡിവിഷനിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു.