തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

Jaihind News Bureau
Wednesday, April 22, 2026

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 4 ലക്ഷം രൂപയുമാണ് അനുവദിക്കുക. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടു.

അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എടപ്പാള്‍ സ്വദേശി മണികണ്ഠന്‍, കോട്ടപ്പുറം സ്വദേശി മണികണ്ഠന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കൈമാറിയത്. വാസുദേവന്‍, സുവിന്‍, സുദര്‍ശനന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. മരിച്ച ബിജീഷിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും.

അതേസമയം, ഇന്ന് രാവിലെ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യന്റെ (50) മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം തകര്‍ന്ന മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്ന നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.