പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ; പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി പാലക്കാട് കളക്ടര്‍

Jaihind News Bureau
Wednesday, April 22, 2026

തൃശ്ശൂര്‍/പാലക്കാട്: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഒരുക്കങ്ങളും തടസ്സപ്പെടുന്നു. പാറമേക്കാവ് വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് മരുന്നുകള്‍ നിര്‍മ്മിക്കുന്ന പാലക്കാട് മുതലമടയിലെ നിര്‍മ്മാണശാലയ്ക്ക് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. വെള്ളാരംകടവില്‍ പ്രവര്‍ത്തിക്കുന്ന ഈ നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനാണ് ഉത്തരവ്.

പാലക്കാട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍. രാമചന്ദ്രനാണ് നേരിട്ടെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. പാറമേക്കാവ് വിഭാഗത്തിന് വെടിക്കെട്ട് നടത്താന്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് കെവിന്‍ സ്റ്റീഫന്റെ പേരിലാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വെള്ളാരംകടവിലെ ശാലയിലാണ് പൂരത്തിനാവശ്യമായ വെടിമരുന്നുകള്‍ തയ്യാറാക്കിയിരുന്നത്. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി തിരുവമ്പാടി വിഭാഗം നേരത്തെ അറിയിച്ചിരുന്നു. പൂരം നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് അവര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ നടപടി.