കാട്ടാന ശല്യം രൂക്ഷം; മലമ്പുഴയിൽ വീടിന് പുറത്ത് ഉറങ്ങിക്കിടന്ന അകമലവാരം സ്വദേശി കൊല്ലപ്പെട്ടു
പാലക്കാട് മലമ്പുഴ അകമലവാരത്ത് വീടിന് സമീപം കിടന്നുറങ്ങുകയായിരുന്ന ആൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശിയും മലമ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ അറ്റൻഡറുമായ ചന്ദ്രനാണ് മരിച്ചത്. കടുത്ത ചൂട് കാരണം വീടിന് പുറത്ത് കട്ടിലിട്ട് കിടന്നുറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടതിനാൽ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ചന്ദ്രന്റെ മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടക്കും.
അകമലവാരം ഉൾപ്പെടെയുള്ള മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഡി.എഫ്.ഒയെ കണ്ട് പരാതി നൽകിയിരുന്നു. എന്നാൽ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുമ്പോൾ അവയെ തുരത്തുന്നതിനപ്പുറം ശാശ്വതമായ പരിഹാരം കാണാൻ വനംവകുപ്പ് തയ്യാറാകുന്നില്ല. സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് ആനകൾ നാട്ടിലിറങ്ങാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സമീപകാലത്ത് പ്രദേശത്ത് കാട്ടാന ശല്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ആർ. കൃഷ്ണദാസ് പ്രതികരിച്ചു. നിലവിലെ ഫെൻസിംഗുകൾ പ്രവർത്തനക്ഷമമാണെന്നും ഡാമിന്റെ ഭാഗത്തുനിന്നെത്തിയ ആന ഫെൻസിങ് തകർത്ത് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ശേഷം ആന കാട്ടിലേക്ക് തിരികെ കയറിയിട്ടുണ്ട്. വനംവകുപ്പ് ആനയെ നിരീക്ഷിച്ചു വരികയാണെന്നും, കൊല്ലപ്പെട്ട ചന്ദ്രന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.