ടുണീഷ്യയെ ഗോൾമഴയിൽ മുക്കി സ്വീഡൻ; ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വമ്പൻ ജയം
മോണ്ടെറെ: ലോകകപ്പ് ഫുട്‌ബോളില്‍ ആക്രമണ ഫുട്‌ബോളിന്റെ വസന്തം തീര്‍ത്ത് സ്വീഡിഷ് പടയ്ക്ക് തകര്‍പ്പന്‍ തുടക്കം. മെക്‌സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സ്വീഡന്‍ വമ്പന്‍ വിജയം സ്വന്തമാക്കി. പ്രീമിയര്‍ ലീഗ് താരങ്ങളുടെ മിന്നും പ്രകടനവും മധ്യനിര താരം യാസിന്‍ അയാരിയുടെ ഇരട്ട ഗോളുകളുമാണ് സ്വീഡന് അനായാസ ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡന്‍ ഒന്നാം സ്ഥാനത്തെത്തി.
മത്സരത്തിന്റെ ആദ്യ പകുതി മുതല്‍ക്കേ കളി പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ സ്വീഡന് കഴിഞ്ഞു. ലിവര്‍പൂള്‍ താരം അലക്‌സാണ്ടര്‍ ഇസാക്കും ആഴ്‌സണല്‍ താരം വിക്ടര്‍ ഗ്യോകെറസും മുന്നേറ്റനിരയില്‍ നടത്തിയ തകര്‍പ്പന്‍ നീക്കങ്ങളാണ് ടുണീഷ്യയുടെ പ്രതിരോധ കോട്ടയെ തകര്‍ത്തത്. ഏഴാം മിനിറ്റില്‍ തന്നെ സ്വീഡന്‍ മത്സരത്തില്‍ ലീഡ് എടുത്തു. ടുണീഷ്യന്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് ബ്രൈറ്റണ്‍ താരം യാസിന്‍ അയാരി ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മുപ്പതാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഇടതുവശത്തുനിന്ന് കുതിച്ചുപാഞ്ഞ അലക്‌സാണ്ടര്‍ ഇസാക്, ബോക്‌സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത മനോഹരമായ ഷോട്ട് ടുണീഷ്യന്‍ വലയുടെ താഴത്തെ കോണില്‍ പതിച്ചതോടെ സ്വീഡന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമര്‍ റെകികിന്റെ ഹെഡ്ഡറിലൂടെ ഒരു ഗോള്‍ മടക്കി ടുണീഷ്യ മത്സരം ആവേശത്തിലാക്കി.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ടുണീഷ്യ കിണഞ്ഞു ശ്രമിച്ചെങ്കിലും അതിശക്തമായ കളിയുമായി സ്വീഡന്‍ മൈതാനം നിറഞ്ഞു. 59-ാം മിനിറ്റില്‍ ഇസാക്കിന്റെ കൃത്യതയാര്‍ന്ന പാസില്‍ നിന്ന് വിക്ടര്‍ ഗ്യോകെറസ് സ്വീഡന്റെ മൂന്നാം ഗോള്‍ നേടി. 84-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി വെറും 17 സെക്കന്റുകള്‍ക്കകം മാറ്റിയാസ് സ്വാന്‍ബെര്‍ഗ് നാലാം ഗോളും സ്വന്തമാക്കി. വാര്‍ പരിശോധനയ്ക്ക് ശേഷമാണ് റെഫറി ഈ ഗോള്‍ അനുവദിച്ചത്. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ യാസിന്‍ അയാരി വീണ്ടും ലക്ഷ്യം കണ്ടതോടെ ടുണീഷ്യയുടെ പതനം പൂര്‍ത്തിയായി.
മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അലക്‌സാണ്ടര്‍ ഇസാക് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളില്‍ ജപ്പാനും നെതര്‍ലന്‍ഡ്സുമാണ് സ്വീഡന്റെ കരുത്തരായ എതിരാളികള്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.