"മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അടിയന്തര പരിഹാരം വേണം"; ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി മുഖ്യമന്ത്രിക്ക് കെ.സി. വേണുഗോപാലിന്റെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുൻപായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവൽപ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. തീരദേശ മേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശൻ, ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർക്ക് അദ്ദേഹം കത്തയച്ചു. ജൂൺ 9 മുതൽ ജൂലൈ 31 വരെയുള്ള നിരോധന കാലയളവ് മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ കടുത്ത സാമ്പത്തിക പ്രയാസങ്ങളിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു.
പ്രതികൂല കാലാവസ്ഥ, ഇന്ധന വിലവർദ്ധനവ്, ബോട്ടുകളുടെ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചത്, കൃത്യമായ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തത് തുടങ്ങിയ വിവിധ കാരണങ്ങളാൽ നിലവിൽ തന്നെ മത്സ്യബന്ധനത്തിന് പോകാനാവാതെ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. ഡീസൽ വിലവർദ്ധന മൂലം ഒരു ബോട്ടിന് പ്രതിമാസം ഒരു ലക്ഷം രൂപയോളം അധിക ചെലവാണ് വരുന്നത്. എന്നാൽ ഇതിനനുസരിച്ചുള്ള വരുമാന വർദ്ധനവ് തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഇതിനൊപ്പമാണ് ഫിഷറീസ് നിയമഭേദഗതി പ്രകാരം 25 മീറ്ററിൽ കൂടുതൽ നീളമുള്ള ബോട്ടുകളുടെ വാർഷിക ലൈസൻസ് ഫീസ് 24,000 രൂപയായി ഉയർത്തിയത്. ഈ ഫീസ് അടയ്ക്കാൻ വൈകിയാൽ രണ്ടര ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതും ലൈസൻസില്ലെങ്കിൽ ബോട്ടുകൾ കണ്ടുകെട്ടുന്നതും വലിയ തിരിച്ചടിയാണ്.
ലൈസൻസ് ഫീസിന് പുറമേ 24,000 രൂപ വാർഷിക ക്ഷേമനിധി വിഹിതവും ഇവർ അടയ്ക്കേണ്ടതുണ്ട്. മത്സ്യബന്ധന ബോട്ടുകൾക്ക് സർക്കാർ ഇൻഷുറൻസ് ഏർപ്പെടുത്താത്തതിനാൽ അപകടങ്ങൾ ഉണ്ടായാലോ വലകൾ നശിച്ചാലോ തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കോ പുതിയ വലകൾ വാങ്ങാനോ ഉള്ള തുക പോലും മിച്ചം പിടിക്കാൻ ഇത്തവണ തൊഴിലാളികൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ, അതിഥി തൊഴിലാളികൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങിയതിനാൽ മേഖലയിൽ രൂക്ഷമായ തൊഴിലാളി ക്ഷാമവുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കെ.സി. വേണുഗോപാൽ കത്തിലൂടെ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.