‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’; ലഹരി വിപത്തിനെ വേരറുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വൻ പദ്ധതി ജൂൺ 2 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വിപത്തിനെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിക്ക് ജൂണ്‍ 02 ചെവ്വാഴ്ച തുടക്കമാകും. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റയുടന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ ശക്തമായ നിയമനടപടികളും പൊതുജന പങ്കാളിത്തത്തോടെയുള്ള വലിയൊരു ജനകീയ പ്രതിരോധവുമാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നുകളുടെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ പുതിയ അത്യാധുനിക പദ്ധതിയാണ് തയ്യാറാക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം, സാധാരണ ജനങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കുകയുമാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
മയക്കുമരുന്ന് വ്യാപനം വേരോടെ അറുക്കാനും, ഇവയുടെ വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ അതിവേഗം ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കാനും വേണ്ടി ഒരു പ്രത്യേക 'ഡിജിറ്റല്‍ എനേബിള്‍ഡ് സിസ്റ്റം'ഇതിനായി സ്ഥാപിക്കും. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാകും ഇതിന്റെ പ്രവര്‍ത്തനം.അന്തര്‍സംസ്ഥാന ലഹരിക്കടത്ത് തടയുന്നതിനായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചാകും പുതിയ അന്വേഷണ രീതികള്‍ നടപ്പിലാക്കുക. അതിനൂതനമായ ഡിജിറ്റല്‍ ട്രാക്കിംഗ് ഉള്‍പ്പെടെയുള്ള അന്വേഷണ സംവിധാനങ്ങളിലൂടെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാന്‍ ഈ സംയുക്ത നീക്കത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ലഹരി വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായും അജ്ഞാതമായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ പ്രത്യേക മൊബൈല്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും സജ്ജമാക്കും.ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ക്യാമ്പസുകളിലെയും വലിയ റസിഡന്‍ഷ്യല്‍ മേഖലകളിലെയും മലിനജല പരിശോധനയിലൂടെ ലഹരി ഉപയോഗത്തിന്റെ പ്രധാന ഹോട്ട്സ്പോട്ടുകള്‍ ശാസ്ത്രീയമായി കണ്ടെത്തും. ഈ പ്രദേശങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ സ്മാര്‍ട്ട് പട്രോളിംഗ് നടത്തി പ്രതികളെ കൃത്യമായി നിരീക്ഷിക്കാനും പിടികൂടാനും പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കും.
ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന അനധികൃത സ്വത്തുക്കള്‍ പൂര്‍ണ്ണമായി കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് പൊലീസ് കടക്കും. കൂടാതെ, ലഹരിക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി സ്‌കൂള്‍ തലത്തില്‍ പ്രത്യേക കരിക്കുലം നടപ്പിലാക്കി വിദ്യാര്‍ത്ഥികളില്‍ ചെറിയ പ്രായം മുതല്‍ തന്നെ അവബോധം സൃഷ്ടിക്കാനും വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍പനക്കാര്‍, ഇവ എത്തിക്കുന്ന ഉറവിടങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇതിന് പ്രചാരണം നല്‍കുന്നവര്‍ എന്നിവരെയെല്ലാം കര്‍ശന നിരീക്ഷണത്തിലാക്കിക്കൊണ്ടാണ് ആഭ്യന്തര വകുപ്പ് ഈ മഹാദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്.കെമിക്കല്‍, സിന്തറ്റിക് നാര്‍ക്കോട്ടിക്‌സ്, അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ സംസ്ഥാനത്തേക്കുള്ള ഒഴുക്ക് തടയാന്‍ അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.
അന്തര്‍സംസ്ഥാന ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായി ഏകോപിപ്പിച്ച് സംയുക്ത റെയ്ഡുകളും അന്വേഷണങ്ങളും നടത്താനും തീരുമാനമായിട്ടുണ്ട്.സ്‌കൂള്‍, കോളേജ് പരിസരങ്ങളിലെ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. കൂടാതെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഡി.ജെ. പാര്‍ട്ടികള്‍, ടൂറിസം കേന്ദ്രങ്ങളായ കായലുകളിലും കടലിലും നടക്കുന്ന ബോട്ട് പാര്‍ട്ടികള്‍ എന്നിവയിലെ ലഹരി ഉപയോഗത്തിനും വില്‍പനയ്ക്കുമെതിരെ പൊലീസ് ശക്തമായ പരിശോധനകള്‍ നടത്തും. നിയമലംഘകര്‍ക്കെതിരെ കനത്ത ശിക്ഷാ നടപടികളാകും 'ഓപ്പറേഷന്‍ തൂഫാനിലൂടെ' ഉണ്ടാകുക.
'ഓപ്പറേഷന്‍ തൂഫാന്‍'ന് ജൂണ്‍ 2ന് ഔദ്യോഗിക തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍, വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, എക്‌സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.