"കെ. രാജനെ ഉപനേതാവാക്കണം, ഇല്ലെങ്കിൽ കടുത്ത തീരുമാനം";പ്രതിപക്ഷ ഉപനേതാവ് പദവിക്കായി കടുത്ത നിലപാടുമായി സിപിഐ, വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎം
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. തങ്ങൾ ഉന്നയിച്ച ആവശ്യത്തിൽ അന്തിമ തീരുമാനമുണ്ടാകാതെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കരുതെന്ന കടുത്ത നിലപാടിലാണ് സിപിഐ. അർഹമായ പദവി ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന സൂചന സിപിഐ നേതൃത്വം നൽകുമ്പോഴും, യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം.
സമീപകാലത്തെ ഏറ്റവും കുറഞ്ഞ അംഗബലമുള്ള (സിപിഎം-26, സിപിഐ-8, ആർജെഡി-1 എന്നിങ്ങനെ ആകെ 35 എംഎൽഎമാർ) പ്രതിപക്ഷ നിരയാണ് ഇത്തവണ എൽഡിഎഫിന്റേത്. ഈ സാഹചര്യത്തിൽ മുന്നണിക്കകത്ത് തങ്ങൾക്ക് അർഹമായ പരിഗണന വേണമെന്നും കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ സിപിഐ ആവശ്യപ്പെടുന്നത്. എന്നാൽ സിപിഎം ഈ ആവശ്യത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബിനോയ് വിശ്വം ഈ ആവശ്യം പരസ്യമായി ഉന്നയിച്ചപ്പോൾ മുന്നണി കൺവീനർ തന്നെ അതിനെ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് നടന്ന സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായിട്ടുമില്ല.
നിലവിൽ കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നിരയിലെ രണ്ടാമനായി സഭയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം സഭയിൽ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം പോലും തങ്ങളോട് ചർച്ച ചെയ്യാത്തതിൽ സിപിഐക്ക് കടുത്ത അമർഷമുണ്ട്. സഭയിൽ നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്നതിന് മുൻപെങ്കിലും പാർലമെന്ററി പാർട്ടി യോഗം ചേരണമെങ്കിൽ ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നാണ് സിപിഐയുടെ വാശി. പിഎം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേരത്തെ തന്നെ ഇരുപാർട്ടികളും തമ്മിലുണ്ടായ ഭിന്നത നിലനിൽക്കെ, തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.