സിൽവർ ലൈൻ ഇനിയില്ല; മഞ്ഞക്കുറ്റികൾ മാറ്റും; കേരളത്തിൽ 'വിഷൻ 2031' നടപ്പിലാക്കും; സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ
വിവാദമായ തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി കേരള സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കെതിരെ എടുത്ത പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിൽവർ ലൈൻ തികച്ചും അപ്രായോഗികമായ പദ്ധതിയായതിനാലാണ് വേണ്ടെന്നുവെക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻപ് യുഡിഎഫ് നിയോഗിച്ച പ്രത്യേക സബ് കമ്മിറ്റി വിഷയം ആഴത്തിൽ പഠിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ജനങ്ങളെ ദ്രോഹിച്ചുകൊണ്ടുള്ള ഒരു വികസനത്തിനും പുതിയ സർക്കാർ ഒപ്പമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്തെ യാത്രാക്ലേശത്തിന് പരിഹാരമായി മറ്റ് ബദൽ മാർഗങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. കെ-റെയിലിന് പകരം 'സ്പീഡ് കൊറിഡോർ' (Speed Corridor), അതിവേഗ ഇടനാഴി എന്നിവ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. അതോടൊപ്പം കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'വിഷൻ 2031' (Vision 2031) പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി അടുത്ത 100 ദിവസത്തിനുള്ളിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ നിന്നുള്ള പദ്മ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിലും ശുപാർശകൾ സമർപ്പിക്കുന്നതിലും സുതാര്യത ഉറപ്പാക്കാൻ സർക്കാർ പുതിയ നീക്കം നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക യോഗ്യതയുള്ള വിദഗ്ധർ അടങ്ങുന്ന ഒരു സമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.