ബജറ്റില്‍ കേരളം നേരിട്ടത് കടുത്ത അവഗണന; കൂട്ടുനിന്നത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും
Jaihind TV News Report
Jaihind TV Web Desk
February 03, 2025
1 min read
•
Updated: May 29, 2026
ന്യൂഡൽഹി: ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് കാര്യമായ തുക നീക്കിവച്ചില്ലെന്ന് വിമർശനം ശക്തമാവുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2000 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇതിനെ ബജറ്റിൽ ഉൾപ്പെടുത്തിയില്ല. ഇതിനെതിരായി കേരള സർക്കാർ ശക്തമായി പ്രതികരിക്കുകയും, കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് വിലയിരുത്തുകയും ചെയ്തു. ജിഎസ്ടി നഷ്ടപരിഹാരത്തിന്‍റെ നഷ്ടം ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി രൂപയുടെ സാമ്പത്തിക സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം പരിഗണിക്കപ്പെടാതെ പോയതിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.
കേരളം ബജറ്റിലേക്ക് മുന്നോട്ടുവച്ച മറ്റു പ്രധാന ആവശ്യങ്ങളിൽ പ്രവാസി ക്ഷേമത്തിനായി 3940 കോടി രൂപ, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനായി 1000 കോടി രൂപ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതങ്ങൾക്കായി 4500 കോടി രൂപ, കടലേറ്റം തടയാൻ 2329 കോടി രൂപ, നെല്ലുസംഭരണത്തിനായി 2000 കോടി രൂപ, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കായി 2117 കോടി രൂപ എന്നിവയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്രം പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചതാണ് വിവാദം വർദ്ധിപ്പിക്കുന്നത്. മഖാന കൃഷിക്ക് ബോർഡ്, പുതിയ വിമാനത്താവളങ്ങൾ, കനാൽ നിർമാണം, ഐഐടി പട്ന വികസനം, ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. ഇതിനെ കേരളം നേരുള്ള അവഗണനയായി വിലയിരുത്തുന്നു.
ഇതിനിടെ, കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ വിവാദ പരാമർശം കൂടുതൽ ചർച്ചയ്ക്ക് വഴി തുറക്കുന്നു. "കേരളം പിന്നാക്കം നിൽക്കുന്ന സംസ്ഥാനമെന്ന് പ്രഖ്യാപിച്ചാൽ മാത്രമേ സഹായം ലഭിക്കൂ" എന്ന അഭിപ്രായം മലയാളി സമൂഹത്തിൽ ശക്തമായ പ്രതികരണമാണ് ഉണർത്തിയിരിക്കുന്നത്. ഇത് കേരളത്തിന്‍റെ പുരോഗതിയെ അപമാനിക്കുന്നതായി സംസ്ഥാന സർക്കാർ പ്രതികരിച്ചു. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന പരാതിയെ മറികടക്കാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. "കേരളം നിലവിളിച്ചാൽ കാര്യമില്ല, ലഭിക്കുന്ന ഫണ്ട് ഉചിതമായി ഉപയോഗിക്കേണ്ടതാണ്" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കേന്ദ്ര സർക്കാരിന്‍റെ സമീപനത്തിനെതിരെ കേരളത്തിൽ ശക്തമായ രാഷ്ട്രീയ പ്രതികരണമാണ് ഉയരുന്നത്. ബിജെപി ഒഴികെയുള്ള പാർട്ടികൾ കേന്ദ്ര ബജറ്റിനെ സംസ്ഥാനത്തോട് കാട്ടിയ അവഗണനയെന്നാണ് വിശേഷിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10