പിണറായിയുടെ വീട്ടിൽ ഇഡി സംഘത്തിന് നേരെ സിപിഎം അക്രമം; വനിതാ ഉദ്യോഗസ്ഥരുടെ വാഹനം തല്ലിത്തകർത്തു; ഡ്രൈവർക്ക് പരിക്ക്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ക്രൂരമായ ആക്രമണം. വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് ഇഷ്ടികയും വടികളും ഉപയോഗിച്ച് പാർട്ടി പ്രവർത്തകർ തല്ലിത്തകർത്തത്. അക്രമം തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും സിപിഎം പ്രവർത്തകർ അതിക്രമം കാട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ പരസ്യമായ അക്രമം അരങ്ങേറിയത്.
പത്തുവർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനെ തുടർന്ന്, സമീപദിവസങ്ങളിൽ അദ്ദേഹം തിരുവനന്തപുരത്ത് വാടകയ്‌ക്കെടുത്ത ബേക്കറി ജംഗ്ഷനിലെ വീട്ടിലേക്കാണ് രാവിലെ ആറുമണിയോടെ ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. പരിശോധനാ വിവരം പുറത്തറിഞ്ഞതോടെ വൻതോതിൽ സിപിഎം നേതാക്കളും പ്രവർത്തകരും വസതിക്ക് മുന്നിൽ സംഘടിച്ചു. ഒത്തുകൂടിയ പ്രവർത്തകർ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് കടന്നതോടെ പ്രദേശം മണിക്കൂറുകളോളം കടുത്ത സംഘർഷാവസ്ഥയിലായി.
ഉച്ചയ്ക്ക് രണ്ടരയോടെ എട്ടര മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിർത്തിയ പ്രവർത്തകർ ഇഷ്ടികയും വടികളും കൊണ്ട് വാഹനത്തിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് വാഹനം കടത്തിവിടാൻ ശ്രമിച്ച പൊലീസുകാരെയും പ്രവർത്തകർ കായികമായി നേരിട്ടു. അക്രമത്തിൽ വാഹനത്തിന്റെ ഡ്രൈവർ ശ്യാമിന്റെ കണ്ണുകൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തല്ലിത്തകർത്ത ഇഡി വാഹനം പിന്നീട് തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, റെയ്ഡിനിടെ പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം, ബാങ്കിടപാടുകൾ അടക്കമുള്ള നിരവധി നിർണായക രേഖകളും വസതിയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലും രേഖകൾ പിടിച്ചെടുത്തതുവഴി വീണാ വിജയന് മേലുള്ള നിയമക്കുരുക്ക് കൂടുതൽ മുറുകുകയാണ്. പത്തുവർഷം കേരളം ഭരിച്ച പിണറായി വിജയൻ പടിയിറങ്ങിയതിന് തൊട്ടുപിന്നാലെ, കേന്ദ്ര അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടിൽ കയറി മണിക്കൂറുകളോളം പരിശോധന നടത്തിയതും മകളെ ചോദ്യം ചെയ്തതും സിപിഎമ്മിനും പിണറായി വിജയനും ഒരുപോലെ കനത്ത രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.