കൊവിഡ് കാലത്തും സി പി എമ്മിന്‌ ചോരക്കൊതി മാറുന്നില്ല:ഷാഫി പറമ്പിൽ

Jaihind News Bureau
Wednesday, April 22, 2020

കൊലക്കേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചും ഗുണ്ടകളെ സംരക്ഷിക്കുന്നതിന് വേണ്ടി സിബിഎ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചിലവിട്ടും വേണ്ടിവന്നാൽ ഇനിയും ചിലവാക്കുമെന്ന് വെല്ലുവിളിച്ചും എതിർ രാഷ്ട്രീയക്കാരെ കൊല്ലാൻ മുഖ്യമന്ത്രിയുൾപ്പെടെയുളള സിപിഎം നേതൃത്വം പാർട്ടി ഗുണ്ടകൾക്ക് പ്രചോദനമാകുകയാണെന്നും ഷാഫി പറമ്പിൽ എംഎൽഎ അരോപിച്ചു.

കായംകുളത്തെ യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ് സുഹൈലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഗുണ്ടകളെയും ഗൂഡാലോചന നടത്തിയ സി പി എം നേതൃത്വത്തെയും തുറുങ്കിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിനു മുമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്തു രാഷ്ട്രീയം പറയുന്നതിനെ വിലക്കാനിറങ്ങുന്ന സിപിഎം നേതൃത്വം സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു ചെറുപ്പക്കാരെന വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിൽ മൗനം പാലിക്കുകയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുളള അന്തരം വ്യക്തമാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഐക്യ ആഹ്വാനവും യോജിച്ച പ്രവർത്തന അഭ്യർത്ഥനയിലൊന്നും ഒരു തരത്തിലുമുളള അത്മാർത്ഥതയും സിപിഎം പ്രവർത്തകർ പോലും കാണുന്നില്ല എന്നുളളതാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നത്.
മൂന്ന് വർഷമായി അടച്ചുകൊണ്ടിരിക്കുന്ന കർഷകത്തൊഴിലാളി ക്ഷേമനിധിയിലേക്കുളള തുക ബോർഡിൽ എത്തിയിട്ടില്ല എന്നറിഞ്ഞ സാധാരണക്കാരനുവേണ്ടി പ്രതിഷേധിച്ചതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമാണ് ഇവിടെ കൊലപാകശ്രമത്തിന് കാരണമായത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെല്ലാമുളള സമ്മാനം താമസിയാതെ വരുമെന്നുളള തരത്തിലുളള ഫേസ്ബുക്ക് പോസ്റ്റുകൾ യഥാർത്ഥത്തിൽ വധഭീഷണി തന്നെയായിരുന്നു.

അക്രമികൾ സുഹൈലിനെയും സുഹൃത്തിനെയും ടാർജറ്റ് ചെയ്ത് ട്രേസ് ചെയ്യുകയും ബൈക്കിൽ യാത്ര ചെയ്തതിന്‍റെ വിശദവിവരം ശേഖരിക്കുകയും ചെയ്തതായി അറിയവായിട്ടുണ്ട്. ഈ പ്രവർത്തി സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ്. നാട്ടിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തുടർച്ചയായി CPM – DYFI പ്രവർത്തകരുടെ കണ്ണിലെ കരടായി മാറുകയാണ്. ഷുഹൈബിനെയും കൃപേഷിനെയും ശരത് ലാലിനേയും കൊന്നിട്ടും ചോരക്കൊതി തീരാതെ പുതിയ ചെറുപ്പക്കാരെ തേടുകയാണ് ഈ അക്രമകാരികൾ.
സാലറിചാലഞ്ചിനെപ്പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ട കെ.എം. ഷാജി എംഎൽഎ ക്ക് വികൃത മനസ്സായി ചിത്രീകരിച്ച മുഖ്യമന്ത്രി വ്യക്തമാക്കണം ഈ ചെറുപ്പക്കാരനെ കഴുത്തിൽ 12 സെൻറീമീറ്ററോളം വരുന്ന ഗുരുതരമായ മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച ആളുകൾ ഏതുതരം മനസ്സിന് ഉടമകളാണെന്ന്. ഇത്തരക്കാരെ ന്യായീകരിക്കുകയും ഇത്തരക്കാർക്ക് വേണ്ട പ്രോൽസാഹനവും സംരക്ഷണവും നൽകുന്നതിനേക്കാൾ വലിയ വികൃത മനസ്സ് കേരളത്തിൽ മറ്റാർക്കുമില്ല.

കൊവിഡ് പ്രതിരോധത്തിന് സന്നദ്ധസേന രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ ഡി വൈ എഫ് ഐ പ്രതികരിക്കുന്നതിന് മുമ്പേ തയ്യാറായി വന്നത് യൂത്ത് കോൺഗ്രസാണ്. അതിൽ ഉൾപ്പെട്ട ഒരു സന്നദ്ധപ്രവർത്തകനെയാണ് CPM – DYFI ഗുണ്ടകൾ കൊല്ലാൻ ശ്രമിച്ചിരിക്കുന്നത്. ഇതിൽ സർക്കാരും പോലീസും ഒത്തുകളിച്ചാൽ സംസ്ഥാന വ്യാപകമായ അതിശക്തമായ സമരപരിപാടികൾ നടത്താൽ ഈ കൊവിഡ് കാലത്തും യൂത്ത്കോൺഗ്രസ്സ് നിർബന്ധിതമാകുമെന്ന് ഷാഫിപറമ്പിൽ എംഎൽഎ പറഞ്ഞു.

പാലക്കാട് എസ് പി ഓഫീസ്സിനു മുമ്പിൽ യൂത്ത്കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം എൽ എ യും തിരുവനന്തപുരം ഡിജി പി ഓഫീസിനു മുമ്പിൽ കെ.എസ് ശബരീനാഥൻ എം എൽഎ , എൻ എസ് നുസൂർ , എസ് എം ബാലു ജില്ലാ പ്രസിഡണ്ട് സൂധീർ ഷാ എന്നിവരും അഞ്ചൽ പോലീസ്സ് സ്റ്റേഷനുമുമ്പിൽ എസ് ജെ പ്രേം രാജ്, കണ്ണൂർ എസ് പി ഓഫീസ്സിനുമുമ്പിൽ റിജിൽ മാക്കുറ്റി , മലപ്പുറം എസ് പി ഓഫീസിനു മുമ്പിൽ റിയാസ് മുക്കോളി എന്നിവർ കായംകുളം അക്രമത്തിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധം നടത്തി. 140 നിയോജകമണ്ഡലങ്ങളിലും കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടന്നു.