വാങ്കഡെ കീഴടക്കി സഞ്ജു; മുംബൈക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി

Jaihind News Bureau
Friday, April 24, 2026

മുംബൈ: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ നാണംകെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 103 റണ്‍സിന്റെ ചരിത്ര വിജയം. സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 104 റണ്‍സിന് കൂടാരം കയറി. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി ഓപ്പണറായ സഞ്ജു സാംസണ്‍ പുറത്താകാതെ 101 റണ്‍സെടുത്തു. 54 പന്തില്‍ 10 ഫോറും 6 സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ഇന്നിങ്സിലെ അവസാന പന്തില്‍ ഫോറടിച്ചാണ് സഞ്ജു തന്റെ അഞ്ചാം ഐപിഎല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതോടെ മുംബൈക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ സിഎസ്‌കെ താരം എന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ചെന്നൈ നേടിയത്.

മറുപടി ബാറ്റിംഗില്‍ മുംബൈ നിരയില്‍ തിലക് വര്‍മ്മ (37), സൂര്യകുമാര്‍ യാദവ് (36) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ചെന്നൈക്കായി അക്കീല്‍ ഹൊസൈന്‍ 17 റണ്‍സിന് 4 വിക്കറ്റും നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി മുംബൈയെ തകര്‍ത്തു. 19 ഓവറില്‍ മുംബൈയുടെ പോരാട്ടം അവസാനിച്ചു.

ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. മുംബൈ എട്ടാം സ്ഥാനത്താണ്.