സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത് 21 പേരെന്ന് അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ട്

Jaihind Webdesk
Saturday, November 24, 2018

Nipah-Kerala-British Journal

സംസ്ഥാനത്ത് നിപ ബാധിച്ച് 21 പേർ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ദി ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോർട്ടുകളിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് 19 പേർക്കാണ് നിപ രോഗബാധയുണ്ടായതെന്നും ഇതിൽ 17 പേർ മരിക്കുകയും രണ്ടുപേർ രക്ഷപെട്ടുവെന്നുമായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. 23 പേർക്ക് നിപ ബാധിച്ചിരുന്നതായും ഗവേണഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേർ മരിച്ചതായും സിസ്റ്റർ ലിനിയല്ല കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നും അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. മെയ് 19ാം തീയതിയാണ് ഇവർ മരിക്കുന്നത്. മെയ് 20ന് ആണ് ലിനി മരിച്ചത്. ഒക്ടോബർ 26, നവംബർ 9 എന്നീ രണ്ട് ദിവസങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠന റിപ്പോർട്ടുകളിലാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാമത്തെ രോഗിയിൽ തന്നെ നിപ തിരിച്ചറിഞ്ഞുവെന്നായിരുന്നും ആരോഗ്യവകുപ്പ് അവകാശപ്പെട്ടിരുന്നു.

ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരൻ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊത്തം 23 പേർക്കാണ് നിപ രോഗബാധയുണ്ടായത്. ഇതിൽ 21 പേർ മരിച്ചു. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സർക്കാർ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേർ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹിൽ എത്തിയപ്പോൾ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദൻ, വൈറോളജി ശാസ്ത്രജ്ഞനായ അരുൺകുമാർ, അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനിലെ കൈല ലാസേഴ്‌സൺ, കാതറിൻ, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കൽ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ ചേർന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോർട്ടുകൾ.

https://youtu.be/0dAD8Fqsjjk