പാലക്കാട് ചുട്ടുപൊള്ളുന്നു: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ അവധി; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിര്‍ദ്ദേശം

Jaihind News Bureau
Monday, April 20, 2026

പാലക്കാട്: ജില്ലയില്‍ ഉഷ്ണതരംഗവും താപനിലയും അത്യന്തം അപകടകരമായ രീതിയില്‍ തുടരുന്ന സാഹചര്യത്തില്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഏപ്രില്‍ 20) മുതല്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടറുടെ ഈ ഉത്തരവ് സ്‌കൂളുകള്‍, പ്രൊഫഷണല്‍/ടെക്‌നിക്കല്‍ കോളജുകള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ജില്ലയില്‍ താപനില 40.1°C രേഖപ്പെടുത്തിയെങ്കിലും അനുഭവപ്പെടുന്ന ചൂട് (Field Temperature) 45°C വരെ ഉയരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

താപനില 37°C-ല്‍ താഴെ തുടര്‍ച്ചയായി രണ്ട് ദിവസം രേഖപ്പെടുത്തുന്നത് വരെ ഫിസിക്കല്‍ ക്ലാസുകള്‍ക്കുള്ള നിയന്ത്രണം തുടരും. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ 24 മണിക്കൂറിനകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ഗൂഗിള്‍ ക്ലാസ്‌റൂം, സൂം തുടങ്ങിയ അംഗീകൃത പ്ലാറ്റ്ഫോമുകള്‍ വഴി അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തുടരണം. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലയും തുടര്‍ച്ചയും ഉറപ്പാക്കണമെന്നും ഒരു കുട്ടിക്കും പഠനതലത്തില്‍ നഷ്ടം ഉണ്ടാകരുതെന്നും കലക്ടര്‍ വ്യക്തമാക്കി.

അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും അത്യാവശ്യമായ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പരീക്ഷാ ഹാളുകളില്‍ മതിയായ വെന്റിലേഷന്‍, കുടിവെള്ളം, ഒ.ആര്‍.എസ് (ORS) ലായനി എന്നിവ ഉറപ്പാക്കണം. ഓണ്‍ലൈനായി നടത്താന്‍ സാധിക്കാത്ത ലാബോറട്ടറി, ക്ലിനിക്കല്‍ പരീക്ഷകള്‍ ചെറിയ ബാച്ചുകളായി തിരിച്ച് പരമാവധി രണ്ട് മണിക്കൂറിനുള്ളില്‍ തീര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോസ്റ്റലുകളിലും റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലും ശീതീകരണ സംവിധാനങ്ങളും മെഡിക്കല്‍ സഹായവും ഉറപ്പാക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് (UV Index-7) സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും കാരണമായേക്കാം എന്നതിനാല്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കലക്ടറുടെ ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ‘1077’ എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.