ലക്നൗവിനെ തകര്‍ത്തുവിട്ടു; പോയിന്റ് പട്ടികയില്‍ ‘രാജാവായി’ പഞ്ചാബ്

Jaihind News Bureau
Monday, April 20, 2026


ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 54 റണ്‍സിന് തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. മുല്ലന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിനെ (0) മുഹമ്മദ് ഷമി പുറത്താക്കിയെങ്കിലും, രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പ്രിയാന്‍ഷ് ആര്യയും കൂപ്പര്‍ കൊനോലിയും ചേര്‍ന്ന് ലക്നൗ ബൗളര്‍മാരെ നിലംപരിശാക്കി. 182 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

37 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടിയ പ്രിയാന്‍ഷ് ആര്യയും 46 പന്തില്‍ 87 റണ്‍സ് നേടിയ കൂപ്പര്‍ കൊനോലിയുമാണ് പഞ്ചാബിന്റെ ഇന്നിംഗ്സിന് കരുത്തായത്. പ്രിയാന്‍ഷ് 9 സിക്‌സറുകളും 4 ഫോറുകളും പറത്തിയപ്പോള്‍ കൊനോലി 7 സിക്‌സറുകളും 8 ഫോറുകളും നേടി. ഇരുവരും സെഞ്ചുറിക്ക് അരികിലെത്തിയെങ്കിലും പ്രിന്‍സ് യാദവ് കൊനോലിയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ പ്രിയാന്‍ഷും മടങ്ങി. മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസ് (29), ശശാങ്ക് സിംഗ് (17), നെഹാല്‍ വധേര (13) എന്നിവര്‍ വേഗത്തില്‍ റണ്‍സ് ഉയര്‍ത്തിയതോടെ പഞ്ചാബ് സ്‌കോര്‍ 250 കടന്നു. ശ്രേയസ് അയ്യര്‍ (5) നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (40) ആയുഷ് ബദോനിയും (35) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും വിജയ്കുമാര്‍ വൈശാഖ് ബദോനിയെ പുറത്താക്കി പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ റിഷഭ് പന്ത് 23 പന്തില്‍ 43 റണ്‍സുമായി മാര്‍ഷിനൊപ്പം ചേര്‍ന്ന് പോരാട്ടം തുടര്‍ന്നുവെങ്കിലും ഇരുവരും പുറത്തായതോടെ ലക്നൗവിന്റെ വിജയപ്രതീക്ഷകള്‍ മങ്ങി. നിക്കോളാസ് പുരാന് (9) ഈ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല.

മധ്യനിരയില്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (42) ഇന്നിംഗ്‌സ് ലക്നൗവിന്റെ പരാജയഭാരം കുറയ്ക്കാന്‍ സഹായിച്ചു. അവസാന ഓവറുകളില്‍ മുകുള്‍ ചൗധരിയും (21*) ഹിമ്മത് സിംഗും (1*) ക്രീസിലുണ്ടായിരുന്നുവെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് ബൗളര്‍മാര്‍ കളി നിയന്ത്രിച്ചതോടെ ലക്നൗ പരാജയം സമ്മതിച്ചു. ഈ വിജയത്തോടെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംഗ്സ് സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് ഊട്ടിയുറപ്പിച്ചു.