ഇറാന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തെന്ന് ട്രംപ്

Jaihind News Bureau
Monday, April 20, 2026

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തു. യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ നടക്കാനിരുന്ന നിര്‍ണ്ണായകമായ സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി.

അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ കപ്പലിനെ യുഎസ് നാവികസേന തടയുകയായിരുന്നു. കപ്പല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനെത്തുടര്‍ന്ന് കപ്പലിന്റെ എന്‍ജിന്‍ റൂമിലേക്ക് വെടിയുതിര്‍ത്താണ് യുഎസ് സൈന്യം കപ്പലിനെ കീഴ്‌പ്പെടുത്തിയത്. നിലവില്‍ യുഎസ് മറീനുകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് കപ്പല്‍. കപ്പലിലെ ജീവനക്കാരെയും ചരക്കുകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അമേരിക്ക പരിശോധിച്ചുവരികയാണ്.

അമേരിക്കന്‍ സൈന്യത്തിന്റെ നടപടിയെ ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ച ഇറാന്‍, ഉടന്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചാ സംഘത്തെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടക്കാനിരുന്ന നയതന്ത്ര നീക്കങ്ങള്‍ പാളിയ അവസ്ഥയിലാണ്.
ഇറാന്റെ പ്രത്യാരോപണം

അതേസമയം, തങ്ങളുടെ വാണിജ്യ കപ്പലിന് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തിയതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടു. അമേരിക്കന്‍ കപ്പലുകള്‍ വെടിയുതിര്‍ത്തുവെന്നും എന്നാല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഇടപെടല്‍ മൂലം അവര്‍ക്ക് പിന്മാറേണ്ടി വന്നെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്.

കപ്പല്‍ പിടിച്ചെടുത്ത നടപടിയോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണിയും കപ്പല്‍ ഗതാഗതത്തെ ബാധിക്കാനിടയുണ്ട്. അമേരിക്കയുടെ അടുത്ത നീക്കത്തെയും ഇറാന്റെ തിരിച്ചടിയെയും അതീവ ജാഗ്രതയോടെയാണ് ലോകരാഷ്ട്രങ്ങള്‍ നിരീക്ഷിക്കുന്നത്.