വയനാട് കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃ കുടുംബത്തിനെതിരെ ഗുരുതര ആരോപണം

Jaihind Webdesk
Friday, July 21, 2023

വയനാട്: വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് . ഭർത്താവ് ഓംപ്രകാശിന്‍റെയും ഭർതൃ പിതാവ് റിഷഭ് രാജിന്‍റെയും പീഡനം മൂലമാണ് ദർശനയെ പുഴയിൽ ചാടാൻ പ്രേരിപ്പിച്ചതെന്ന് മാതാ പിതാക്കൾ പറയുന്നു. മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കുടുംബം പോലീസ്, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ വ്യഴായ്ച്ച ഉച്ചകഴിഞ്ഞാണ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ദര്‍ശന വിഷം കഴിച്ചശേഷം മകള്‍ക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു ആത്മഹത്യയെന്ന് അമ്മ വിശാലാക്ഷി പറയുന്നു. ഭർതൃ പിതാവ് ദർശനയെ അസഭ്യം പറയുന്നതിന്‍റെയും ‘പോയി ചാകൂ’ എന്ന് പറയുന്ന ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു.

2016 ഒക്ടോബര്‍ 23 നായിരുന്നു വെണ്ണിയോട് സ്വദേശി ഓംപ്രകാശുമായി ദർശനയുടെ വിവാഹം. മാസങ്ങള്‍ കഴിയുംമുമ്പേ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങളെ ചൊല്ലിയും വെറ്ററിനറി കോളജില്‍ താത്കാലിക ജോലി ചെയ്തു ലഭിച്ച തുകയെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നതായും ഇതേ തുടർന്ന് 2022 മാര്‍ച്ചില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദർശന രണ്ടു തവണ ഗര്‍ഭം അലസിപ്പിച്ചിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ദർശനയോട് മൂന്നാം തവണയും ഗർഭമലസിപ്പിക്കാൻ ആവശ്യപ്പെട്ടത് മകളെ മാനസികമായി തളര്‍ത്തിയിരുന്നതായും അമ്മ പറഞ്ഞു. ആറര വര്‍ഷത്തോളം നീണ്ട പീഡനങ്ങള്‍ക്കൊടുവിലായിരുന്നു മകൾ ജീവനൊടുക്കിയതെന്നും നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാൻ ഭർതൃ വീട്ടുകാർ തയ്യാറായില്ല .