ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണം: സുപ്രീംകോടതി

Jaihind Webdesk
Monday, April 8, 2019

Supreme-Court-of-India

ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്തനിലപാടിലാണ് പ്രതിപക്ഷം. കാത്തിരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കാന്‍ അന്‍പത് ശതമാനം രസീതുകള്‍ എണ്ണെണം. ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടരദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍.ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ ഇരുപത്തിയൊന്ന് നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍(ഇവിഎം) വിവിപാറ്റ് യന്ത്രം ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടര്‍ക്കും ആര്‍ക്കാണു വോട്ട് ചെയ്തതെന്നു കൂടുതല്‍ വ്യക്തമാകും. വോട്ടെണ്ണല്‍ സമയത്ത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോള്‍ ചെയ്യപ്പെട്ട വോട്ടുകളും സാംപിള്‍ എന്ന തരത്തില്‍ ഒത്തുനോക്കാനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.