
മലയാള സിനിമ കാത്തിരുന്ന ആ മഹാസംഗമം ഒടുവിൽ വെള്ളിത്തിരയിലെത്തി. മമ്മൂട്ടിയും മോഹൻലാലും നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചഭിനയിച്ച ‘പാട്രിയറ്റ്’ ഇന്ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തി. സൂപ്പർ താരങ്ങളുടെ സ്ക്രീൻ പ്രസൻസും മഹേഷ് നാരായണന്റെ മേക്കിങ്ങും ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
മലയാളത്തിന്റെ രണ്ട് വിസ്മയങ്ങൾ ഒരേ സ്ക്രീനിൽ എത്തുന്നു എന്ന ആവേശത്തിലായിരുന്നു ആരാധകർ തീയറ്ററുകളിലേക്ക് ഒഴുകിയത്. മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ തമ്പുരാൻ മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ഒരു മുഴുനീള ത്രില്ലറായാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. മമ്മൂട്ടിയുടെ മാസ് ആക്ഷൻ രംഗങ്ങളാണ് ആദ്യ പകുതിയുടെ കരുത്തെങ്കിൽ, രണ്ടാം പകുതിയിൽ മോഹൻലാൽ സ്ക്രീൻ കീഴടക്കിയെന്നാണ് ആരാധകരുടെ പക്ഷം.
സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് മികച്ച കൈയടിയാണ് ലഭിക്കുന്നത്. സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആക്ഷൻ രംഗങ്ങളെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന് പ്രേക്ഷകർ പറയുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കോമ്പോ സീനുകൾക്കായി കാത്തിരുന്ന ആരാധകർക്ക് ചിത്രം ഒരു വലിയ ദൃശ്യവിരുന്നാണ് സമ്മാനിച്ചിരിക്കുന്നത്.മികച്ച അഭിപ്രായങ്ങളാണ് ഭൂരിഭാഗവും. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള രംഗങ്ങൾ രോമാഞ്ചം തരുന്നതാണെന്ന് പ്രേക്ഷകർ പറയുന്നു. ഒരു മാസ് എന്റർടെയ്നറല്ല പാട്രിയറ്റ്. എന്നാൽ മാസ് രംഗങ്ങളുണ്ട്. മോഹൻലാലും മമ്മൂട്ടിയും പെർഫോമൻസിൽ മികച്ച് നിൽക്കുന്നു. സെക്കന്റ് ഹാഫ് പ്രേക്ഷകർക്ക് സിനിമയുടെ പീക്ക് മൊമന്റ് ആണ്. സുഷിൻ ശ്യാമിന്റെ മ്യൂസിക് വളരെ നല്ലത് എന്നിങ്ങനെ പല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. പാട്രിയറ്റിന് വലിയ പ്രൊമോഷൻ നടന്നിട്ടില്ല. ഇത്രയും വലിയ സ്റ്റാർ കാസ്റ്റ് ഉണ്ടായിട്ടും വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്തില്ല എന്ന അഭിപ്രായമുണ്ട്. രാജ്യസുരക്ഷ, വ്യക്തികളുടെ സ്വകാര്യത എന്നീ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് പാട്രിയേറ്റിന്റെ കഥ.
എന്നാൽ വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് നേരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. ചിത്രം നൂറ് ശതമാനം നിരാശപ്പെടുത്തിയെന്നും മോഹൻലാലിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ‘വൗ’ ഫാക്ടർ ഒന്നുമില്ലാത്ത ഒരു ശരാശരി ചിത്രം മാത്രമാണിതെന്ന് നിരാശ പ്രകടിപ്പിക്കുന്നവരുമുണ്ട്.നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിര തന്നെ അണിനിരന്ന ചിത്രം വരും ദിവസങ്ങളിൽ ബോക്സോഫീസിൽ എന്ത് ചലനം ഉണ്ടാക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. വിയോജിപ്പുകൾ ഉണ്ടെങ്കിലും മലയാള സിനിമയുടെ രണ്ട് കരുത്തർ ഒന്നിച്ചെത്തിയ ചിത്രം കാണാൻ ആരാധകരുടെ നീണ്ട നിരയാണ് തീയറ്ററുകളിൽ കാണാൻ സാധിക്കുന്നത്.