പേവിഷബാധ സംശയം: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടി; യുവാവിന് ദാരുണാന്ത്യം

Jaihind News Bureau
Friday, May 1, 2026

തിരുവനന്തപുരം: പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ രവീന്ദ്രന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം നടന്നത്.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രവീന്ദ്രനെ നെയ്യാറ്റിന്‍കരയില്‍ നിന്ന് 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഈഞ്ചയ്ക്കല്‍ ഭാഗത്തെത്തിയപ്പോള്‍ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയും ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാരെയും ബന്ധുക്കളെയും വെട്ടിച്ച് ഓടിയ ഇയാള്‍ ദേശീയപാത വികസനം നടക്കുന്ന ഭാഗത്തെ പുല്ലും കാടും നിറഞ്ഞ വലിയ ഓടയിലേക്കാണ് വീണത്.

ഉടന്‍ തന്നെ ആംബുലന്‍സ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതമാണോ അതോ പേവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമല്ല.