വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; പിഴവുകളില്ലാതെ ഫലപ്രഖ്യാപനത്തിന് ‘എൻകോർ’ സംവിധാനം; ആദ്യ ഫലസൂചന ഒരു മണിക്കൂറിനുള്ളിൽ; സജ്ജീകരണങ്ങൾ ഇങ്ങനെ

Jaihind News Bureau
Thursday, April 30, 2026

 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ സ്ഥാനാർഥിക്കും 14 മുതൽ 25 വരെ കൗണ്ടിങ് ഏജന്റുമാരുണ്ടാകും. വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്ന മേശകളുടെയും തപാൽ, സർവീസ് വോട്ടുകൾ പരിശോധിക്കുന്ന മേശകളുടെയും എണ്ണത്തിനനുസരിച്ചായിരിക്കും ഇത്. ഓരോ ബൂത്തിലും പരമാവധി 1200 വോട്ടുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ മിക്കയിടങ്ങളിലും 14 ഇ.വി.എം. മേശകളാണ് സജ്ജമാക്കുന്നത്. സ്ട്രോങ് റൂമിൽ നിന്ന് യന്ത്രങ്ങൾ ഹാളിലെത്തിക്കുന്നത് പൂർണ്ണമായും ക്യാമറയിൽ ചിത്രീകരിക്കും.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കടുത്ത ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 100 മീറ്റർ പരിധിയിൽ പോലീസും, ഹാളിന് സമീപം സായുധ പോലീസും, പ്രവേശന കവാടത്തിൽ കേന്ദ്ര സായുധ സേനയും കാവൽ നിൽക്കും. വോട്ടെണ്ണൽ ഹാളിനുള്ളിൽ സി.സി.ടി.വി നിരീക്ഷണവും വെബ്കാസ്റ്റിങ്ങുമുണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹാളിനുള്ളിൽ പ്രവേശനമുണ്ടാകില്ല. ഏജന്റുമാർ നിശ്ചിത ഇരിപ്പിടങ്ങളിൽ ഇരിക്കണമെന്നും ഹാളിൽ കറങ്ങിനടക്കാനോ മൊബൈൽ ഫോൺ ഉപയോഗിക്കാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്.

തിങ്കളാഴ്ച രാവിലെ എട്ടിന് തപാൽ വോട്ടുകളോടെ എണ്ണൽ ആരംഭിക്കും. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെങ്കിലും, ഓരോ റൗണ്ടും പൂർത്തിയായി ഉദ്യോഗസ്ഥർ പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ വിവരങ്ങൾ ‘എൻകോർ’ (Encore) പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ. വിവരങ്ങൾ ഹാളിനുള്ളിലെ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.

 വോട്ടെണ്ണൽ ആരംഭിച്ച ശേഷം ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കില്ല. കൃത്യമായ ഡിക്ലറേഷൻ ഇല്ലാത്തതും ഒപ്പില്ലാത്തതുമായ ബാലറ്റുകൾ നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ട്. വോട്ടുകൾ തുല്യമായി വരുന്ന അപൂർവ്വ സാഹചര്യമുണ്ടായാൽ ടെൻഡേർഡ് വോട്ടുകൾ പരിഗണിക്കും. എന്നിട്ടും ഫലം സമനിലയിലാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും.