
‘ഇന്ന് നിങ്ങള്‍ കഴുത്തു ഞെരിച്ചില്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജിക്കുന്ന ദിനം വരും.’- അതെ, മെയ് 1 ലോകമാകെ തൊഴിലാളികളുടെ ശബ്ദം മുഴങ്ങി കേള്‍ക്കുന്ന ദിവസമാണ്. അവകാശത്തിനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി, മനുഷ്യനുവേണ്ടി മുദ്രാവാക്യങ്ങള്‍ അലയടിക്കുന്ന ദിവസം. മെയ് 1 പണിയെടുക്കുന്നവന്റെ ദിനമായതിനു പിന്നില്‍ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയുണ്ട്.
1886 മേയ് ഒന്നിനാണ് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിയത്. തുടര്‍ന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര് കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ ആരംഭിച്ചത്.
അതേസമയം ചൈന, ദക്ഷിണാഫ്രിക്ക, ടുണീഷ്യ, ടാൻസാനിയ, സിംബാബ്വെ തുടങ്ങി എൺപതിലധികം രാജ്യങ്ങളിൽ മെയ് ഒന്ന് പൊതു അവധിയാണ്. എന്നാൽ അമേരിക്കയിലും കാനഡയിലും സെപ്റ്റംബറിലാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്.
തൊഴിലാളി എന്നത് വെറുമൊരു ഉത്പന്നമല്ലെന്നും അവർക്ക് അർഹമായ പരിഗണന നൽകണമെന്നും ഈ ദിനം ഓർമപ്പെടുത്തുന്നു. തൊഴിലാളികളുടെ പ്രയത്നങ്ങളെ ആദരിച്ചുകൊണ്ട് തുല്യതയുടെ മികച്ച ഭാവിക്കായി ഏവരും ഒന്നിക്കേണ്ടതുണ്ട്.ലോകമാകെയുള്ള തൊഴിലാളികളെ കോര്‍ത്തിണക്കുന്ന വര്‍ഗബോധത്തിന്റെ മഹത്വം ആണ് മെയ് ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.