
തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയുമായുണ്ടായ നടുറോഡിലെ തർക്കത്തിന് പിന്നാലെ തൊഴിൽ നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കൃഷ്ണൻ ഐ.എൻ.ടി.യു.സിയിൽ അംഗത്വം സ്വീകരിച്ചു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച മെയ് ദിന റാലിക്കിടെയായിരുന്നു ഈ നിർണ്ണായക പ്രവേശനം. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ യദുവിന് അംഗത്വം നൽകി സംഘടനയിലേക്ക് സ്വീകരിച്ചു. നീതി നിഷേധിക്കപ്പെട്ട ഒരു തൊഴിലാളിക്ക് സംഘടന നൽകുന്ന ഐക്യദാർഢ്യമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
ഐ.എൻ.ടി.യു.സിയുടെ കേരളത്തിലെ സ്ഥാപക നേതാവായ ലീഡർ കെ. കരുണാകരൻ സ്‌ക്വയറിൽ നടന്ന ദിനാഘോഷം കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ കോർപ്പറേറ്റുകളുടെ ദയദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ജനവിരുദ്ധ നയങ്ങളിലൂടെ തൊഴിലാളി വർഗ്ഗത്തെ സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളിയുടെ കീശയിൽ കൈയിട്ട് പണമെടുത്ത് മുതലാളിക്ക് കൊടുക്കുന്ന ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. മുരളീധരൻ പറഞ്ഞു. തൊഴിൽ നിയമങ്ങൾ മാറ്റിമറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ വ്യക്തമാക്കി. യദുവിനെപ്പോലുള്ള തൊഴിലാളികളെ വേട്ടയാടുന്ന ഭരണകൂട നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
മെയ് ദിനത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂറ്റൻ റാലിയിൽ നൂറുകണക്കിന് തൊഴിലാളികളാണ് അണിനിരന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളി സംഘടനകൾ റാലിയിൽ പങ്കുചേർന്നു. സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുമുള്ള മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി.