കൊല്ലം ജില്ലയിൽ മഞ്ഞപ്പിത്ത ഭീതി; ഒരു മാസത്തിനിടെ 49 രോഗികൾ, ജാഗ്രതൈ!

Jaihind News Bureau
Friday, May 1, 2026

 

കൊല്ലം ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. വേനൽച്ചൂടും മഴയും ഇടകലർന്നു നിൽക്കുന്ന കാലാവസ്ഥയിൽ ഹെപ്പറ്റൈറ്റിസ് എ പടരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ മാസം മാത്രം 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോറ്റങ്കര ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ രോഗഭീതി ശക്തമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

പ്രധാനമായും മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. പൊതുസ്ഥലങ്ങളിൽ വിൽക്കുന്ന ശീതളപാനീയങ്ങളിലെ ഐസിനെക്കുറിച്ച് പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളികകൾ കഴിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും മരണത്തിന് വരെ കാരണമായേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമല്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

രോഗലക്ഷണങ്ങൾ:

ശരീരവേദനയോടു കൂടിയ പനി, തലവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രകടമാകും. രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങൾ പുറത്തുവരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
  • കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.
  • ഭക്ഷണസാധനങ്ങൾ അടച്ചു വയ്ക്കുക, ഈച്ചശല്യം ഒഴിവാക്കുക.
  • കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക.