പാമ്പിനെക്കാള്‍ വിഷം തീണ്ടിയ ക്രൂരത ; ഉത്ര വധക്കേസിന്‍റെ നാള്‍വഴികളിലൂടെ…

Wednesday, October 13, 2021

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസിന്‍റെ നാള്‍വഴി ഇങ്ങനെ.

 

2020 മാര്‍ച്ച് 02: അടൂര്‍ പറക്കോട്ട് സൂരജിന്‍റെ വീട്ടില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നു.

മേയ് 07: അഞ്ചലിലെ സ്വന്തം വീട്ടില്‍ രാവിലെ കിടപ്പുമുറിയില്‍ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

മേയ് 19:  ഉത്രയുടെ ബന്ധുക്കള്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനല്‍കി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറും സംഘവും അന്വേഷണം ആരംഭിച്ചു.

മേയ് 23: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷ് അറസ്റ്റില്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ സൂരജിനെ പിടികൂടി.

മേയ് 26: കുഴിച്ചിട്ട പാമ്പിന്‍റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പാമ്പിന്‍റെ കടിയേറ്റതാണ് മരണകാരണമെന്ന് ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മേയ് 29: പാമ്പുപിടിത്ത വിദഗ്ധനായ വാവ സുരേഷിന്‍റെ മൊഴിയെടുത്തു.

ജൂണ്‍ 02: സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കരെ അറസ്റ്റ് ചെയ്യുന്നു.

ജൂണ്‍ 07: കേസില്‍ അഞ്ചല്‍ ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്.

ജൂണ്‍ 09: 1972 ലെ വന്യജീവി നിയമം 9, 39 വകുപ്പുകള്‍ ചുമത്തി സൂരജിനും പാമ്പിനെ നല്‍കിയ സുരേഷിനുമെതിരെ വനംവകുപ്പ് കേസെടുത്തു.

ജൂലൈ 07: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ജി മോഹന്‍രാജിനെ നിയമിച്ചു.

ജൂലൈ 18: ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ ‘മൂര്‍ഖന്‍റെ വിഷം’ കണ്ടെത്തി. ഒപ്പം മയക്കുഗുളികയുടെ സാന്നിധ്യവും.

ജൂലൈ 28: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു.

ജൂലൈ 30: ഉത്രയുടെ കൊലപാതകം ഡമ്മിയുപയോഗിച്ച് പുനരാവിഷ്‌കരിച്ചു. കുളത്തൂപ്പുഴ അരിപ്പയിലെ ഫോറസ്റ്റ് റിസര്‍ച്ച് സെന്‍ററിലായിരുന്നു ഡമ്മി പരീക്ഷണം.

ഓഗസ്റ്റ് 14: പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തികനേട്ടത്തിനായി ഭർത്താവ് സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് കുറ്റപത്രം.

ഓഗസ്റ്റ് 22: ഗാര്‍ഹികപീഡന കേസില്‍ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റില്‍.

ഡിസംബര്‍ 01: കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ആറില്‍ വിചാരണ തുടങ്ങി.

2021 മേയ് 24: കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹികപീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസവഞ്ചന എന്നീ കുറ്റകൃത്യങ്ങള്‍ക്ക് സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതിയാക്കി കുറ്റപത്രം.

ജൂണ്‍ 30: ഉത്ര വധക്കേസ് അന്വേഷണസംഘത്തിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍.

ജൂലൈ 02: കേസിലെ അന്തിമവാദത്തിന് തുടക്കമായി.

ഒക്ടോബര്‍ 11: സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി 13 ന്.

ഒക്ടോബര്‍ 13 : സൂരജിന് വധശിക്ഷയില്ല. പ്രതിക്ക് 17 വർഷം തടവ്, തുടർന്ന് ഇരട്ട ജീവപര്യന്തം. 5 ലക്ഷം രൂപ പിഴ.