പൂരങ്ങളുടെ പൂരം നാളെ; വിളംബരമറിയിച്ച് നെയ്തലക്കാവിലമ്മ

Jaihind Webdesk
Monday, May 9, 2022

 

തൃശൂര്‍ പൂരത്തിന് വിളംബരമായി. പൂര വിളംബരമറിയിച്ച് നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തള്ളിത്തുറന്നു. ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കി പൂര വിളംബരം നടത്തി. നാളെയാണ് തൃശൂർ പൂരം.

രാവിലെ എട്ടോടെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും മേളത്തിന്‍റെ അകമ്പടിയോടെയാണ് നെയ്തലക്കാവിലമ്മ പുറപ്പെട്ടത്. പത്തരയോടെ വടക്കുന്നാഥ ക്ഷേത്രമെെതാനത്ത് എത്തിയ എറണാകുളം ശിവകുമാറിനെ കാത്ത് ആരാധകർ തെക്കേ ഗോപുര നടയിലും പടിഞ്ഞാറേ നടയിലും മണികണ്ഠനാലിലും ഉണ്ടായിരുന്നു. പടിഞ്ഞാറെ ഗോപുരം കടന്ന് വടക്കും നാഥനെ വണങ്ങി പൂരമറിയിച്ചു. പിന്നീട് തെക്കേഗോപുര വാതിൽ പൂരത്തിനായി തുറന്നിട്ട് നിലപാടുതറയിലേയ്ക്കു നീങ്ങി പൂരവിളംബരം നടത്തി.

ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ആരംഭിച്ച ചമയപ്രദർശനം ഇന്നും തുടരുന്നുണ്ട്. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തുന്നത്. പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുളള ഒരുക്കങ്ങളും തുടരുകയാണ്.