ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .

Jaihind Webdesk
Friday, November 4, 2022

സര്‍ക്കാരിനെ രക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കാളിത്തമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പല നിയമവിരുദ്ധ ഇടപാടുകളും നടത്തിയിട്ടുണ്ട് ഇവര്‍ തമ്മില്‍ എന്താണ് തര്‍ക്കം? ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സര്‍ക്കാരിനെ സഹായിക്കാനാണ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആണ് ശ്രമം.ഗവര്‍ണര്‍ ഗവണ്‍മെന്‍റ് പോരെന്ന് വരുത്തി തീര്‍ക്കുന്നു. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കവും ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് തെരഞ്ഞെടുപ്പിനും മുന്‍പേ വന്നതാണ്. അപ്പോഴൊന്നും ഗവര്‍ണറെ കണ്ടില്ലല്ലോ. ഇപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാനാണ് ഗവര്‍ണര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളാണ് സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കേണ്ടത്. ബി.ജെ.പി ദേശീയ നേതൃത്വവും സി.പി.എമ്മും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് ഒന്നും അന്വേഷിക്കാത്തത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയത് കൊണ്ട് ഒരു കാര്യവുമില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറയന്നത് വെറുതെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.