തൃശൂർ ജില്ലയില്‍ ക്രമസമാധാന നില തകർന്നു ; പൊലീസ് സംവിധാനം പരാജയപ്പെട്ടു, ഉന്നതതല ഇടപെടല്‍ വേണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

Jaihind News Bureau
Saturday, October 10, 2020

 

തൃശൂർ : ജില്ലയിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് ടി.എൻ പ്രതാപൻ എം.പി. ആർക്കും എന്തു കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിൽ ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് മദ്യ അധോലോക മാഫിയകളുടേയും വിളയാട്ടം കണ്ടില്ലെന്ന് നടിക്കുന്നത് സംസ്ഥാന പോലീസ് വകുപ്പിന്‍റെ പരാജയമാണെന്നും എം.പി ചൂണ്ടിക്കാട്ടി.

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും ആക്രമണങ്ങളും ജില്ലയിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് സംവിധാനം തികച്ചും പരാജയപ്പെട്ടിരിക്കുകയാണ്. പൊലീസ് സംവിധാനത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത ഭരണ കക്ഷി ഇടപെടലുകളാണ് ഇത്തരം സ്ഥിതിയിലേക്ക് എത്തിച്ചത്.

ജില്ലയിലെ ക്രമസമാധാനനില സംരക്ഷിക്കുന്നതിന് ഉന്നതതല ഇടപെടൽ അനിവാര്യമാണ്. അല്ലെങ്കിൽ മഹാമാരിയും തദേശ സ്വയംഭരണ തെരഞ്ഞെടുപ്പും സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്ടിക്കുമെന്നും ടി.എൻ പ്രതാപൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.