സിദ്ധാര്‍ത്ഥന്‍റെ മരണം; 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Wednesday, May 22, 2024

 

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ കേസില്‍ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയില്‍ സിബിഐ ഇന്ന് മറുപടി സത്യവാങ്ങ് മൂലം നല്‍കിയേക്കും.

സിദ്ധാര്‍ത്ഥന്‍റെ മരണത്തിന് കാരണക്കാരായി കണ്ടെത്തിയ 13 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് സിബിഐടെ നിലപാട്. നേരത്തെ തന്നെ എറണാകുളം സിജെഎം വിചാരണ കോടതിയില്‍ സിബിഐ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം നല്‍കിയിട്ടുണ്ടായിരുന്നു. ഗൂഢാലോചന സംബന്ധിച്ച തുടരന്വേഷണമാണ് പുരോഗമിക്കുന്നത്. ഇക്കാരണത്താലാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സിബിഐ നിലപാടെടുത്തത്.

അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലായിരുന്നു കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. എസ്പി  എം. സുന്ദര്‍വേലിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇത് കൂടാതെ സിദ്ധാര്‍ത്ഥന്‍റെ അമ്മയും പ്രതികളുടെ ജാമ്യപേക്ഷയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടായിരുന്നു. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.