എരുവേശ്ശി കള്ളവോട്ട് കേസ് : തളിപ്പറമ്പ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind Webdesk
Friday, May 10, 2019

കണ്ണൂർ എരുവേശ്ശിയിലെ കള്ളവോട്ട് കേസ് ഇന്ന് തളിപ്പറമ്പ് കോടതി വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം ഇന്ന് വായിച്ച് കേൾപ്പിക്കും. സി പി എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തതിനെ തുടർന്ന് എരുവേശ്ശി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് കളളവോട്ടിനെതിരെ കോടതിയെ സമീപിച്ചത്.

2014 എപ്രിൽ പത്തിന് നടന്ന തിരഞ്ഞെടുപ്പിൽ എരുവേശ്ശി കെ.കെ.എൻ.എം എ യു പി സ്ക്കൂളിലെ നൂറ്റി ഒൻപതാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതിനെതിരെ കോൺഗ്രസ്സ് എരുവേശ്ശി മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകപ്പള്ളിയാണ് നിയമനടപടിക്ക് നേതൃത്വം നൽകിയത്. കള്ളവോട്ട് ചെയ്തതിനെതിരെ ബി എൽ ഒഉൾപ്പടെ 26 പേർക്കെതിരെയാണ് ജോസഫ് കൊട്ടുകാപ്പള്ളി പരാതി നൽകിയത്. എന്നാൽ കുടിയാന്മല പൊലീസ് കേസ്സെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ജോസഫ് കൊട്ടുകാപ്പള്ളി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി വോട്ടെടുപ്പിന്‍റെ മുഴുവൻ രേഖകളും പരിശോധിക്കുകയും തുടർന്ന് നൂറ്റി ഒൻപതാം നമ്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി കണ്ടെത്തി. കോടതി നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധഹയിൽ പട്ടാളത്തിൽ ജോലി ചെയ്യുന്ന നാല് പേരുടെയും ഗൾഫിൽ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനത്ത് ജോലി ചെയ്യുന്ന 17 പേരുടെയും ഉൾപ്പടെ 57 പേരുടെ വോട്ടുകൾ ആളുമാറി ചെയ്തതായി കണ്ടെത്തുകയായിരുന്നു.തുടർന്നാണ് അന്ന് തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുണ്ടായിരുന്ന 5 ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്സെടുത്തത്.2017 ജൂൺ 28 നാണ് കുടിയാന്മല പൊലീസ് കേസ്സിൽ കുറ്റപത്രം സമർപ്പിച്ചത് ‘ബി എൽ ഒ ആയിരുന്ന കെ.വി.അശോക് കുമാർ ‘പെരളശ്ശേരി മക്രേരിയിലെ കെ.വി സജീവൻ, എരുവട്ടിയിലെ കെ.വി സന്തോഷ് കുമാർ, ധർമ്മടം സ്വദേശി എ.സി. സുധീപ് ,പിണറായിയിലെ ഷജിനേഷ് എന്നിവരാണ് കേസിലെ പ്രതികൾ. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി യാ ണ് കേസ്സ് ഇന്ന് പരിഗണിക്കുന്നത്. പ്രതികൾക്ക് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. എല്ലാ പ്രതികളോടും ഹാജരാകുവാൻ കോടതി ഉത്തരവ് നൽകി ട്ടുണ്ട്. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ച ശേഷം കളളവോട്ട് ചെയ്തവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ തീരുമാനം.