മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; കേരളവും ഇന്ന് വിധിയെഴുതും

Jaihind Webdesk
Tuesday, April 23, 2019

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്.

ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ജനവിധി തേടുക. ഗുജറാത്തിലെ 26 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കർണാടക, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും പോളിംഗ്ബൂത്തിലേക്ക് നീങ്ങും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നത്തോടെ പൂർത്തിയാകും.

12 സംസ്ഥാനങ്ങളിലും ദാമന്‍ ദിയു, ദാദ്ര നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അസ്സമില്‍ 4 സീറ്റുകളിലും കര്‍ണാടകയില്‍ 14 സീറ്റുകളിലും കൂടി വോട്ടെടുപ്പ് നടക്കുന്നതോടെ സംസ്ഥാനത്ത് പോളിങ് പൂര്‍ത്തിയാകും. ഗുജറാത്തില്‍ 26 സീറ്റുകളിലും ഒറ്റഘട്ടമായി പോളിങ് പൂര്‍ത്തിയാകും. ഉത്തര്‍പ്രദേശില്‍ 10ഉം, ബംഗാളിലും ബിഹാറിലും അഞ്ചും മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിങ് സാമഗ്രികള്‍ ഇന്നലെ വൈകിട്ടോടെ പോളിങ് കേന്ദ്രങ്ങളിലെത്തിച്ചു. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളും സ്ഥാനാർത്ഥികളും ഇവിടെ വോട്ട് രേഖപ്പെടുത്തും. സംസ്ഥാനം വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേതാക്കളും സ്ഥാനാർത്ഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാവിലെ മുതൽ തന്നെ പ്രമുഖ നേതാക്കൾ അവരവരുടെ മണ്ഡലങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ 7 ന് ആലപ്പുഴ തൃപ്പെരുംതുറയിൽ വോട്ട് രേഖപ്പെടുത്തും. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്ലാമർ പോരാട്ടം നടക്കുന്ന വടകര ചോമ്പാലയിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴ തിരുവമ്പാടിയിലും വോട്ട് രേഖപ്പെടുത്തും. കോൺഗ്രസ് പ്രവർത്തക സമതി അംഗങ്ങളായ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി ജോര്‍ജിന്‍ പബ്ലിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ എ.കെ ആന്‍റണി തിരുവനന്തപുരത്ത് ജഗതി ഹൈസ്‌ക്കൂളിലും രേഖപ്പെടുത്തും.

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ പട്ടത്താണിയിലും ആറ്റിങ്ങലിൽ ജനവിധി തേടുന്ന അടൂർ പ്രകാശ് അടൂരിലും വോട്ട് ചെയ്യാൻ എത്തും. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി ശശി തരൂര്‍ വഴുതക്കാട്‌ കോട്ടണ്‍ഹില്‍ സ്കൂളിൽ എത്തി സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തും. മുൻ കെ.പി.സി.സി അധ്യക്ഷന്മാരായ വി.എം സുധീരന്‍ കുന്നുകുഴി യു.പി.സ്കൂളിലും എം.എം ഹസന്‍ ജഗതി ഹൈസ്‌ക്കൂളിലും വോട്ട് ചെയ്യും.

കാസര്‍ഗോഡ് കോൺഗ്രസ് സ്ഥാനാർത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇരവിപുരത്തും, കെ സുധാകരന്‍ കണ്ണൂർ ഗവണ്‍മെന്‍റ് ടൗണ്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. വടകരയിലെ സ്ഥാനാർത്ഥി കെ മുരളീധരന്‍ തിരുവനന്തപുരത്ത് ജവഹര്‍ നഗര്‍ എല്‍.പി.എസിൽ എത്തി വോട്ട് ചെയ്യും. കോഴിക്കോട് സ്ഥാനാർത്ഥി എം.കെ രാഘവന്‍ നെടുക്കോട്ടൂരിലും, പി.കെ കുഞ്ഞാലിക്കുട്ടി പാണക്കാട് കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ മാപ്പിള എല്‍.പി.എസിലും വോട്ട് രേഖപ്പെടുത്തും.

പൊന്നാനി സ്ഥാനാർത്ഥി ഇ.റ്റി മുഹമ്മദ് ബഷീര്‍ മാപ്പറം ഗവണ്‍മെന്‍റ് എല്‍.പി.എസിലും, വി.കെ ശ്രീകണ്ഠന്‍ പാലക്കാട് സെന്‍റ് തെരേസ കോണ്‍വെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യാ ഹരിദാസ് കുറ്റിക്കാട്ടൂര്‍ എ.ഡബ്യു.എച്ച് കോളേജിലും, ടി.എന്‍ പ്രതാപന്‍ തളിക്കുളം അങ്കണവാടിയിലും വോട്ട് ചെയ്യാനെത്തും.
ചാലക്കുടി സ്ഥാനാർത്ഥി ബെന്നി ബഹനാന്‍ തൃക്കാക്കര ഭാരത് മാതാ കോളേജിലും, ഹൈബി ഈഡന്‍ മാമങ്കലം എസ്.എന്‍.ഡി.പി നഴ്‌സറി സ്‌കൂളിലും വോട്ട് ചെയ്യും.

കോട്ടയം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍ എസ്.എച്ച്.  മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, ഡീന്‍ കുര്യാക്കോസ് കല്ലപ്പാറ സെന്‍റ് ജോര്‍ജ് എല്‍.പി.എസിലും വോട്ട് രേഖപ്പെടുത്താൻ എത്തും. ആലപ്പുഴ സ്ഥാനാർത്ഥി ഷാനിമോള്‍ ഉസ്മാന്‍ ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് സ്കൂളിലും, ആന്‍റോ ആന്‍റണി പത്തനംതിട്ട കാത്തലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.