നരഭോജി കടുവയെ കണ്ടതായി പുല്ലരിയാന്‍ പോയ കർഷകന്‍; സർവ സന്നാഹങ്ങളോടെ തിരച്ചില്‍ തുടരുന്നു

Jaihind Webdesk
Wednesday, December 13, 2023

 

വയനാട്: വാകേരിയിൽ യുവാവിന്‍റെ ജീവനെടുത്ത കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് മയക്കുവെടി വിദഗ്ധരടക്കമുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ (RRT) തിരച്ചിൽ. 90 ഏക്കറിന് സമീപം കടുവയെ കണ്ടെന്ന് പുല്ലരിയാൻ പോയ കർഷകൻ അറിയിച്ചതോടെ മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ തിരച്ചിൽ.

അതേസമയം വാകേരിയിൽ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയ്ക്കായി കഴിഞ്ഞ ദിവസവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചലുകൾക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ വനം വകുപ്പിന്‍റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു. വനം വകുപ്പിന്‍റെ അനൗൺസ്മെന്‍റ് വാഹനത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. നരഭോജി കടുവയെ കണ്ടെത്താനായി സർവ സന്നാഹങ്ങളോടും കൂടിയുള്ള തിരച്ചിൽ തുടരുകയാണ്.