സിദ്ധാർത്ഥന്‍റെ മരണം; എട്ട് മാസത്തോളം എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗത്തിന്‍റെ റൂമില്‍ ഒപ്പിടല്‍, ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ അന്തിമ റിപ്പോർട്ട് പുറത്ത്

Jaihind Webdesk
Saturday, March 23, 2024

വയനാട്:  പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയാകാറുണ്ടായിരുന്നു എന്ന കണ്ടെത്തലുമായി ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ അന്തിമ റിപ്പോർട്ട്. ക്യാംപസിൽ സജീവമായിരുന്ന സിദ്ധാർത്ഥനെ വരുതിയിലാക്കണമെന്ന് കോളേജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ട് പറയുന്നുത്.

എസ്.എഫ്.ഐ. നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി സിദ്ധാർത്ഥനെ റാഗ് ചെയ്തിരുന്നുവെന്നാണ് ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ അന്തിമ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. പൂക്കോട് ക്യാംപസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസം തുടങ്ങിയ നാൾ മുതൽ റാഗിങ് തുടങ്ങിയിരുന്നു. കോളേജ് യൂണിയൻ പ്രസിഡന്‍റും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ.അരുണിന്‍റെ മുറിയിൽ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യാൻ സിദ്ധാർത്ഥനോട് ആവശ്യപ്പെട്ടിരുന്നു. മുറിയിൽവച്ച് പലതവണ നഗ്നനാക്കി റാഗ് ചെയ്തിരുന്നുവെന്ന് സിദ്ധാർത്ഥൻ പറഞ്ഞിരുന്നതായി സഹപാഠി ആന്‍റി റാഗിങ് സ്ക്വാഡിനു മൊഴി നൽകിയിട്ടുണ്ട്.

ജന്മദിനത്തിൽ രാത്രി‍ ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ സിദ്ധാർത്ഥനെ കെട്ടിയിട്ടു. തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. സിദ്ധാർത്ഥൻ മരിക്കുന്നതിനു മുൻപ് നേരിട്ട മർദ്ദനം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടത്തലുകൾ സൂചിപ്പിക്കുന്നത്. സിദ്ധാർത്ഥൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ പാചകക്കാരൻ സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചെന്നും ക്യാംപസിലെ സുരക്ഷാ ജീവനക്കാരിൽ ചിലർ സ്ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വി.സിക്ക് നൽകാനാണു തീരുമാനം.