"സ്ത്രീകളെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം?" സഖാക്കൾ പ്രതികളാകുമ്പോൾ മാത്രം കുടപിടിക്കുന്ന ഭരണകൂടം
Jaihind TV News Report
Jaihind TV Web Desk
December 11, 2025
1 min read
•
Updated: June 09, 2026
സംസ്ഥാന ഭരണത്തിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും സ്വന്തം പക്ഷത്തുള്ള നേതാക്കള്‍ക്കെതിരായ ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍ സ്വീകരിക്കുന്ന നിലപാട്, ഇരട്ടനീതിയാണ്. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും തുല്യതയെക്കുറിച്ചും വാചാലനാകുന്ന മുഖ്യമന്ത്രിക്ക്, സ്വന്തം 'സഖാക്കള്‍' പ്രതിസ്ഥാനത്ത് വരുമ്പോള്‍ ധാര്‍മികമായി സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന ചോദ്യം ഇവിടെ ഉയരുന്നു. സി.പി.എം. സഹയാത്രികനും മുന്‍ എം.എല്‍.എ.യുമായ കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതി രണ്ടാഴ്ചയോളം പൂഴ്ത്തിവെക്കാന്‍ ഭരണകൂടം ശ്രമിച്ചത് ഈ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
പ്രതിപക്ഷം ആരോപണ വിധേയരാകുമ്പോള്‍, 'കടന്നാക്രമിക്കാന്‍' മടിക്കാത്ത സി.പി.എം. നേതൃത്വം, സ്വന്തം പാര്‍ട്ടി നേതാക്കളാണ് പ്രതികളെങ്കില്‍, ആരോപണങ്ങളുടെ 'തീവ്രത' അളക്കാന്‍ ഒരു പ്രത്യേക 'മെഷീന്‍' ഉപയോഗിക്കുന്ന രീതിയാണ് പതിവാക്കിയിരിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ 'പ്രിവിലേജ്' ഉപയോഗിച്ച് പരാതികളെ ലഘൂകരിക്കാനും, വ്യക്തിപരമായ വിഷയങ്ങളായി ചിത്രീകരിക്കാനും, അതുവഴി പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവെക്കാനുമുള്ള ശ്രമങ്ങള്‍ പലപ്പോഴും നടക്കാറുണ്ട്.
ഐ.എഫ്.എഫ്.കെ ചലച്ചിത്രോത്സവത്തിനിടെ മുന്‍ സി.പി.എം. എം.എല്‍.എ.യ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം, അധികാര ദുര്‍വിനിയോഗത്തിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് വരച്ചുകാട്ടുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന ജൂറി അധ്യക്ഷന്‍, ജൂറി അംഗമായ വനിതയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രമത്തിന് ശ്രമിച്ചു എന്ന പരാതി കേവലം വ്യക്തിപരമായ പ്രശ്നമായി തള്ളിക്കളയാനാവില്ല. ഇത് ഒരു പൊതു പദവിയുടെ മറവില്‍ നടന്ന അധികാര ദുര്‍വിനിയോഗമാണ്. 'സാംസ്‌കാരിക വേട്ടക്കാരന്‍' എന്ന പ്രതിച്ഛായ ലഭിക്കാന്‍ സാധ്യതയുള്ള ഈ സംഭവത്തിലും, കുഞ്ഞുമുഹമ്മദിന് ലഭിക്കുന്ന രാഷ്ട്രീയ പ്രിവിലേജ് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടിയും അനുബന്ധ സംവിധാനങ്ങളും മൗനം പൂണ്ടിരുന്നു.
സാധാരണഗതിയില്‍, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ 'അവള്‍ക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തെത്താറുള്ള ഇടതുപക്ഷ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളും, സാംസ്‌കാരിക പ്രവര്‍ത്തകരും, വനിതാ മന്ത്രിമാരും, ഫെമിനിസ്റ്റ് ചിന്താഗതിക്കാരുമെല്ലാം ഈ വിഷയത്തില്‍ മൗനം പാലിച്ചത് ശ്രദ്ധേയമാണ്. ഈ വിഷയത്തില്‍ കുഞ്ഞുമുഹമ്മദിനെ വിമര്‍ശിക്കാനോ, ലൈംഗിക വേട്ടക്കാരനായി ചിത്രീകരിക്കാനോ ആരും തയ്യാറാകാത്തത്, ഇവരുടെ 'രാഷ്ട്രീയ സൗകര്യം' വ്യക്തമാക്കുന്നു. തങ്ങളുടെ രാഷ്ട്രീയ പക്ഷത്തിന് എതിരല്ലാത്തപ്പോള്‍ മാത്രം 'അവള്‍ക്കൊപ്പം' നില്‍ക്കുകയും, സ്വന്തം ചേരിയില്‍ വീഴ്ച വരുമ്പോള്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന ഈ സമീപനം, പുരോഗമന പ്രസ്ഥാനങ്ങളുടെ ധാര്‍മികതയെയാണ് ചോദ്യം ചെയ്യുന്നത്. ഇടതുപക്ഷ നേതാക്കള്‍ പ്രതികളാകുന്ന ലൈംഗിക പീഡനക്കേസുകള്‍ 'ഒരു തുടര്‍ച്ചഥ' മാത്രമായി മാറുകയാണ്. ഈ വിവാദങ്ങള്‍ ഓരോന്നും, സംസ്ഥാനത്തെ ഭരണകക്ഷിയുടെ സ്ത്രീപക്ഷ നിലപാടുകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10