കരിമണലിനായി നാടിനെ മുക്കിയോ? മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ ഉയര്‍ത്തുന്ന ഞെട്ടിക്കുന്ന ചോദ്യങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
April 08, 2026
1 min read
•
Updated: June 05, 2026
2018 ലെ മഹാപ്രളയ സമയത്ത് നാടാകെ മുങ്ങിയപ്പോള്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഇതായിരുന്നു. എന്തുകൊണ്ട് തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ തുറക്കാന്‍ വൈകുന്നു? മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ ശബ്ദ സന്ദേശം പുറത്തു വന്ന സാഹചര്യത്തില്‍ കേരളം ഈ ചോദ്യം വീണ്ടും ഉയര്‍ത്തുകയാണ്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന്റെ തലേ ദിവസം. ഒപ്പം ഉയരുന്ന മറ്റൊരു ചോദ്യവുമുണ്ട്. പ്രളയത്തെ കുറിച്ച് റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര സമിതി അന്വേഷിക്കണം എന്ന ശുപാര്‍ശ അട്ടിമറിക്കപ്പെട്ടത് എന്തുകൊണ്ട്?
2018 ലെ മഹാ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 433 പേര്‍ക്കാണ്. 54 ലക്ഷം പേരെ ബാധിച്ച മഹാദുരന്തത്തില്‍ 14 ലക്ഷം പേര്‍ക്ക് വീടടക്കം നഷ്ടമായിരുന്നു. ഈ ദുരന്തം മനുഷ്യ നിര്‍മിതമാണെന്ന ആക്ഷേപം ശക്തമാകുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഇതില്‍ പ്രധാന ചോദ്യമിതാണ്. എന്തുകൊണ്ട് തോട്ടപ്പള്ളി സ്പില്‍വെ ഷട്ടര്‍ തുറക്കാന്‍ വൈകി? കേരളം മറ്റൊരു തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ ചോദ്യം ശക്തമാകുന്നു. പൊഴിമുഖത്ത് അടിഞ്ഞ കരിമണല്‍ കടലിലേക്ക് ഒഴുകി പോകാതിരിക്കാനാണ് ഷട്ടര്‍ ഉയര്‍ത്താന്‍ വൈകിയത് എന്നാണ് ഉയരുന്ന ആക്ഷേപം. കരിമണല്‍ ലോബിയെ സഹായിക്കാനുള്ള നീക്കമായിരുന്നു ഷട്ടര്‍ ഉയര്‍ത്തല്‍ വൈകിയതെന്നാണ് മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ ശബ്ദസന്ദേശത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നത് എന്നാണ് പൊതു സമൂഹം വിലയിരുത്തുന്നത്.
തോട്ടപ്പള്ളി സ്പില്‍വേയില്‍ 40 ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ 20 എണ്ണം പ്രളയത്തിന് മുന്നേ തുറന്നിരുന്നു. ശേഷിക്കുന്ന 20 എണ്ണം കുട്ടനാട്ടിലും കിഴക്കന്‍ മേഖലയിലും വന്‍ നാശം വിതച്ച ശേഷമാണ് തുറന്നത്. അതും ജനപ്രതിനിധികളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന്. 2018 ഓഗസ്റ്റ് 15 ന് തുടങ്ങിയ മഴയില്‍ വെള്ളം നദികളിലൂടെ കുതിച്ചെത്തി. ഷട്ടര്‍ പൂര്‍ണമായും തുറക്കാത്തതിനാല്‍ കടലിലേക്ക് വെള്ളം ഒഴുകി പോകുന്നതിനു തടസ്സമായി. ഇതോടെ കുട്ടനാടും ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളും പത്തനംതിട്ട ജില്ലയും പ്രളയത്തില്‍ മുങ്ങി. ജനം ദുരിതത്തില്‍ ആയപ്പോഴാണ് 2018 ഓഗസ്റ്റ് 18 ന് ബാക്കി ഷട്ടറുകളും തുറന്നത്. ആ സമയം ജീവനും സ്വത്തുക്കളും എല്ലാം നിരവധി പേര്‍ക്ക് നഷ്ടമായി. പ്രളയജലം വീടുകള്‍ക്ക് മുകളിലൂടെ ഒഴുകിയിട്ടും എന്തേ ഷട്ടര്‍ തുറക്കാത്തത് എന്ന് സമൂഹം ചോദിച്ചപ്പോള്‍ ജലസേചന വകുപ്പിന്റെ മെക്കാനിക്കല്‍ വിഭാഗം പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം. മുകളില്‍ നിന്ന് അനുമതി ഇല്ല എന്ന്. ഈ വാക്കുകളാണ് പ്രളയം മനുഷ്യ നിര്‍മിതമായിരുന്നു എന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്നത്.
എല്ലാം കരിമണല്‍ ലോബിക്ക് വേണ്ടിയായിരുന്നു എന്ന് അന്ന് ഉയര്‍ന്ന ആക്ഷേപം ഇപ്പോള്‍ വീണ്ടും ശക്തമാകുന്നതും ചര്‍ച്ചയാകുന്നതും മന്ത്രി കൃഷ്ണന്‍ കുട്ടിയുടേതായി മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖയാണ്. അതേ സമയം പ്രളയം മനുഷ്യ നിര്‍മിതമാണെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. തോട്ടപ്പള്ളി സ്പില്‍വെ തുറക്കാത്തത് ആണ് കാരണം എന്നായിരുന്നു പഠനം. ജല സംഭരണി പ്രവര്‍ത്തിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും റിപ്പോര്‍ട്ടലുണ്ട്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി 2019 ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നു എന്ന് കണ്ടെത്തിയിരുന്നു . ദുരന്തത്തെ കുറിച്ച് റിട്ട ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര സമിതി അന്വേഷിക്കണം എന്ന് അന്ന് തന്നെ ശുപാര്‍ശ വന്നെങ്കിലും അത് നടപ്പായില്ല . എന്തുകൊണ്ട് ഈ ശുപാര്‍ശ നടപ്പാക്കാത്തത് എന്ന ചോദ്യം ബലപ്പെടുമ്പോള്‍ ഉയരുന്ന മറുപടി പ്രളയം മനുഷ്യ നിര്‍മിതമായിരുന്നു എന്നാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10