ശബരിമലയിലെ 'കൊള്ള'യും മുഖ്യമന്ത്രിയുടെ 'ശൈലി'യും; എൽഡിഎഫിൽ പടയൊരുക്കം ശക്തം
Jaihind TV News Report
Jaihind TV Web Desk
December 30, 2025
1 min read
•
Updated: June 09, 2026
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഇടതുമുന്നണിക്കുള്ളിൽ തന്നെ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെ സംരക്ഷിച്ച സിപിഎം നിലപാടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായതെന്ന് സിപിഐ തുറന്നടിക്കുന്നു.
സിപിഐയുടെ സംസ്ഥാന സമിതി യോഗത്തിലാണ് വ്യക്തമായ ഒരു രാഷ്ട്രീയ ഏറ്റുപറച്ചിൽ നടന്നത്.
ലൈംഗിക ആരോപണം ഉയർന്ന ഘട്ടത്തിൽ എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കോൺഗ്രസ് ഉടൻ നടപടി സ്വീകരിച്ചുവെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ വിമർശനം. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർക്കെതിരെ സിപിഎം യാതൊരു രാഷ്ട്രീയ നടപടിയും സ്വീകരിക്കാതിരുന്നത് പൊതുജനങ്ങളിൽ ശക്തമായ അസംതൃപ്തിയുണ്ടാക്കിയെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഈ ഇരട്ടത്താപ്പ് തന്നെയാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായതെന്നും പാർട്ടി കണ്ടെത്തുന്നു.
ശബരിമല സ്വർണക്കൊള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക നിലപാട് സിപിഐ പാടെ തള്ളുകയാണ്. തിരിച്ചടിയുടെ പ്രധാന കാരണമായി ശബരിമല സ്വർണക്കൊള്ള തന്നെയാണെന്ന് സിപിഐ വ്യക്തമാക്കുന്നു.
വിശ്വാസത്തിന്റെ കേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സിപിഎം തയ്യാറാകാത്തതാണ് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന ഭരണശൈലിയെതിരെയും സിപിഐ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തുന്നത്. ‘വൺ-മാൻ ഷോ’ രീതിയിലുള്ള തീരുമാനമെടുക്കലും, പാർട്ടിയുടെയും മുന്നണിയുടെയും അഭിപ്രായങ്ങൾ അവഗണിക്കുന്ന സമീപനവുമാണ് പൊതുജന വിരോധത്തിന് ഇടയാക്കുന്നതെന്നാണ് സിപിഐയുടെ മറ്റൊരു പ്രധാന കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ പ്രവർത്തനത്തോട് ശക്തമായ പൊതുജന വികാരമുണ്ട്.
ശബരിമല സ്വർണക്കൊള്ള ഒരു അന്വേഷണ വിഷയമെന്നതിലുപരി ഇടതുമുന്നണിയുടെ രാഷ്ട്രീയത്തിലെ വിശ്വാസവ്യവസ്ഥ തകരുന്നുവെന്നതിന്റെ സൂചനയായാണ് ഇപ്പോൾ മാറുന്നത്. സിപിഎം സ്വീകരിക്കുന്ന പ്രതിരോധ രാഷ്ട്രീയത്തിനിടയിൽ സിപിഐ ഉയർത്തുന്ന തുറന്ന വിമർശനം മുന്നണിയിലെ രണ്ടുപ്രധാന കക്ഷികൾക്കിടയിലെ പരസ്പര വിശ്വാസമില്ലായ്മയെ തുറന്നുകാണിക്കുന്നു.
തിരുത്തലില്ലാത്ത സംരക്ഷണം രാഷ്ട്രീയ നഷ്ടത്തിലേക്കാണ് നയിക്കുന്നതെന്ന സന്ദേശമാണ് സിപിഐയുടെ നിലപാടിലൂടെ പുറത്തുവരുന്നത്. സിപിഎം ഈ വിമർശനങ്ങളെ ആത്മപരിശോധനയായി കാണുമോ, അതോ മുന്നണിക്കുള്ളിലെ ഈ വിള്ളൽ കൂടുതൽ ആഴപ്പെടുമോ എന്നതാണ് ഇനി കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10