പത്മകുമാർ പാടിയത് കടകംപള്ളിക്കുള്ള 'പണി'; 'കടകം മറിഞ്ഞ്' മുൻ മന്ത്രി; സ്വർണക്കൊള്ളയില്‍ കൈപൊള്ളി സിപിഎം

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തതോടെ സർക്കാർ വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അധ്യക്ഷന്മാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരുടെ അറസ്റ്റിന് പിന്നാലെയാണ് അന്വേഷണം ഉന്നത നേതാക്കളിലേക്ക് നീങ്ങുന്നത്. കടകംപള്ളിയുമായി അടുത്ത ബന്ധമുള്ള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവ് എൻ. വിജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ, പാർട്ടി നിയമിച്ച ബോർഡ് അംഗങ്ങൾക്ക് സ്വർണക്കൊള്ളയിൽ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടുകൾ രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുകയാണ്.
ശബരിമലയിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട അപേക്ഷ ആദ്യം ലഭിച്ചത് സർക്കാരിനാണെന്നും അവിടെ നിന്നുള്ള നിർദേശപ്രകാരമാണ് ബോർഡ് നടപടികൾ എടുത്തതെന്നുമാണ് അറസ്റ്റിലായ എ. പത്മകുമാർ നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കടകംപള്ളിയെ ചോദ്യം ചെയ്തത്. എന്നാൽ, എല്ലാ ഉത്തരവാദിത്തവും ബോർഡിന്റെ തലയിൽ കെട്ടിവെച്ച് ഒഴിഞ്ഞുമാറാനാണ് മുൻ മന്ത്രി ശ്രമിക്കുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തുന്നത് സിപിഎമ്മിന് പൊതുസമൂഹത്തിന് മുന്നിൽ വലിയ നാണക്കേടുണ്ടാക്കുന്നുണ്ട്.
ശബരിമല വിഷയത്തിലെ വിവാദങ്ങൾ വിശദീകരിക്കാൻ ജനുവരി 15 മുതൽ സിപിഎം വീടുകയറി പ്രചാരണം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് നേതാക്കളുടെ ചോദ്യം ചെയ്യലും അറസ്റ്റും നടക്കുന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാർ ജയിലിലായിട്ടും പാർട്ടി നടപടിയെടുക്കാത്തതിൽ ഘടകകക്ഷിയായ സിപിഐ പോലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പൂർണ്ണമായി തെളിഞ്ഞാലേ നടപടിയെടുക്കൂ എന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ, ഉന്നതരുടെ പേരുകൾ പുറത്തുവരുമെന്ന ഭയമാണ് ഈ മൗനത്തിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള തെളിവുകൾ പുറത്തുവന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയെന്ന് ആദ്യം വിശേഷിപ്പിച്ച പാർട്ടിക്ക്, ഇപ്പോൾ ഉന്നത നേതാക്കൾ പ്രതിക്കൂട്ടിലായതോടെ മറുപടിയില്ലാത്ത അവസ്ഥയാണ്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം തുടരുമ്പോൾ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് ഭരണപക്ഷം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.