രക്തസാക്ഷിത്വവും ലാഭകരമായ ബിസിനസ്സ് മോഡലോ? പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പില്‍ സിപിഎം പ്രതിരോധത്തില്‍; അഴിമതി ചൂണ്ടിക്കാട്ടിയ നേതാവ് പടിക്ക് പുറത്ത്
Jaihind TV News Report
Jaihind TV Web Desk
January 27, 2026
1 min read
•
Updated: June 07, 2026
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം കേവലം ഒരു തുകയുടെ തിരിമറിയല്ല, മറിച്ച് രക്തസാക്ഷിത്വത്തെപ്പോലും എങ്ങനെ ലാഭകരമായ ഒരു ബിസിനസ്സ് മോഡലാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ്. 2016-ൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ധൻരാജിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം എങ്ങോട്ട് പോയി എന്ന ചോദ്യമാണ് ഇപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഒരു കോടി രൂപയോളം പിരിച്ചെടുത്ത ഫണ്ടിൽ നിന്ന് പകുതിയോളം രൂപ മുതിർന്ന നേതാക്കൾ ചേർന്ന് തട്ടിയെടുത്തു എന്ന ആരോപണം ഉയരുന്നത് പാർട്ടിക്ക് പുറത്തുനിന്നല്ല, മറിച്ച് ആ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വി. കുഞ്ഞികൃഷ്ണൻ എന്ന സി.പി.എം നേതാവിൽ നിന്ന് തന്നെയാണ്.
ഫണ്ട് വിനിയോഗത്തിലെ ഓരോ കണക്കുകളും പരിശോധിക്കുമ്പോൾ അത്ഭുതകരമായ തിരിമറികളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട പ്രവർത്തകന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ മുപ്പത്തിനാല് ലക്ഷത്തോളം രൂപ ചെലവായെന്ന് പാർട്ടി അവകാശപ്പെടുമ്പോഴും, കരാറുകാരന് നൽകിയ ചെക്കുകളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഒരു ഏരിയ സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റിയതായി കുഞ്ഞികൃഷ്ണൻ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, രക്തസാക്ഷി ഫണ്ടിനൊപ്പം തന്നെ വ്യാജ രസീതുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫണ്ടും പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടും നേതാക്കൾ സ്വന്തം പോക്കറ്റിലാക്കി എന്ന വെളിപ്പെടുത്തൽ പാർട്ടിയുടെ ധാർമ്മിക അടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.
എന്നാൽ ഈ വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടാണ് ഇതിലും വിചിത്രം. അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, അത് ജനമധ്യത്തിൽ തുറന്നുപറഞ്ഞ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനാണ് നേതൃത്വം തിടുക്കം കാണിച്ചത്. പൊതുജനങ്ങളിൽ നിന്ന് പിരിച്ച പണത്തിന്റെ കണക്ക് ചോദിച്ചപ്പോൾ, അത് മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും പാർട്ടിക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നുമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കിയത്. ജനകീയ ഫണ്ടിന് ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത പാർട്ടിക്കില്ലെന്ന ഈ വാദം ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശത്രുക്കൾക്ക് ആയുധം നൽകുകയാണ് കുഞ്ഞികൃഷ്ണൻ ചെയ്യുന്നത് എന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ഒരു പ്രവർത്തകൻ ജീവൻ നൽകിയപ്പോൾ അവന്റെ കുടുംബത്തിന് കിട്ടേണ്ട പണത്തിൽ നിന്ന് കമ്മീഷൻ അടിച്ച നേതാക്കളെ സംരക്ഷിക്കുന്നതാണോ പാർട്ടിയുടെ നയമെന്ന ചോദ്യം അണികൾക്കിടയിൽ തന്നെ ഉയരുന്നുണ്ട്. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ പടിക്ക് പുറത്താക്കുന്ന ഈ ശൈലി പയ്യന്നൂരിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിനാണ് കാരണമായിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10