"സമാനതകളില്ലാത്ത അഴിമതി നടക്കുമ്പോൾ സമാനതകളില്ലാത്ത പ്രതിഷേധം ഉണ്ടാകും"; അധിക്ഷേപിച്ച മന്ത്രിമാർക്ക് വി.ഡി സതീശന്റെ മറുപടി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെതിരായ പ്രതിഷേധം സഭയ്ക്കകത്തും പുറത്തും കടുപ്പിച്ച് യു.ഡി.എഫ്. "അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ" എന്നഴുതിയ കൂറ്റൻ ബാനറുകളുമായി പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ ധർണ്ണ നടത്തി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോകൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സമാനതകളില്ലാത്ത അഴിമതി നടക്കുമ്പോൾ സമാനതകളില്ലാത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു.
സി.പി.എമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം നീളുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള ഇടപെടൽ കാരണമാണ് അന്വേഷണം വഴിമുട്ടി നിൽക്കുന്നത്. അയ്യപ്പന്റെ സ്വർണ്ണം അപഹരിച്ചവർക്ക് രക്ഷപ്പെടാൻ സർക്കാർ പഴുതുകൾ ഒരുക്കുകയാണെന്നും, മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ അട്ടിമറികൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാത്തത് പ്രതികളെ സഹായിക്കാനാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
നിയമസഭയ്ക്കുള്ളിൽ മന്ത്രിമാർ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പരാതിപ്പെട്ടു. അഞ്ച് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള നിലവാരം കുറഞ്ഞ അധിക്ഷേപങ്ങളാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് സഭയിൽ പ്രകോപനം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ്ണക്കൊള്ള വിഷയത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ സഭയ്ക്ക് പുറത്തും ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരുന്നത് വരെ പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് പ്രതിപക്ഷം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.