നിതിൻ രാജിന്റെ മരണം: "അധ്യാപകർക്കിടയിലെ ക്രിമിനലുകളെ പുറത്താക്കണം"; നിയമപോരാട്ടത്തിന് കോൺഗ്രസ് ഒപ്പമുണ്ടെന്ന് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. സംഭവത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി നടപ്പിലാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരിൽ നിതിൻ ക്രൂരമായ അധിക്ഷേപങ്ങൾ നേരിട്ടിരുന്നതായാണ് രക്ഷിതാക്കളും സഹപാഠികളും വെളിപ്പെടുത്തുന്നത്. പരാതി നൽകിയിട്ടും കോളേജ് അധികൃതർ വേണ്ട പരിഗണന നൽകിയില്ലെന്ന ആക്ഷേപം അതീവ ഗൗരവകരമാണ്. നികൃഷ്ടമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചില ക്രിമിനൽ മനസ്സുള്ളവർ അധ്യാപക സമൂഹത്തിൽ ഇപ്പോഴും ഉണ്ടെന്നത് അപമാനകരമാണെന്നും, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് ഇവർ തല്ലിക്കെടുത്തിയതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
കോളേജിൽ നിലനിൽക്കുന്ന ഭയപ്പെടുത്തുന്ന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അധ്യാപകർക്കെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുകയും പ്രാക്ടിക്കൽ പരീക്ഷകളിലും ഇന്റേണൽ മാർക്കിലും തോൽപ്പിച്ച് പ്രതികാരം തീർക്കുകയും ചെയ്യുന്ന രീതി അവിടെ നിലനിൽക്കുന്നുണ്ട്. മുൻപ് സമാന കുറ്റകൃത്യത്തിന് നടപടി നേരിട്ട അധ്യാപകനെ വീണ്ടും തുടരാൻ അനുവദിച്ചതാണ് നിതിന്റെ മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെങ്കിൽ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും കുടുംബത്തിന് നീതി ലഭിക്കാൻ എല്ലാ നിയമസഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.