പഠനയാത്രകളിൽ റീൽസിനും സെൽഫിക്കും വിലക്ക്; സുരക്ഷ കർശനമാക്കി കർണാടക സർക്കാർ
കോളേജ് പഠനയാത്രകൾക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കടുപ്പിച്ച് കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ്. യാത്രകൾക്കിടയിൽ സെൽഫിയും സോഷ്യൽ മീഡിയ റീലുകളും ചിത്രീകരിക്കുന്നത് പൂർണ്ണമായും വിലക്കി സർക്കാർ ഉത്തരവിറക്കി. കൂടാതെ, പഠനയാത്രകളുടെ ദൈർഘ്യം പരമാവധി അഞ്ച് ദിവസമായി ചുരുക്കണമെന്നും നിർദേശമുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾക്ക് ആവശ്യമായ സുരക്ഷാ ബോധവൽക്കരണം നൽകേണ്ടതുണ്ട്.
മുൻകൂർ അനുമതിയും രക്ഷിതാക്കളുടെ സമ്മതവും നിർബന്ധം
കോളേജ് ടൂറുകൾ സംഘടിപ്പിക്കുന്നതിന് മുൻപായി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം. സമർപ്പിക്കുന്ന പ്രൊപ്പോസലിനൊപ്പം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മതപത്രം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഒരിക്കൽ അനുമതി ലഭിച്ച പ്രൊപ്പോസലിൽ മാറ്റങ്ങൾ വരുത്താനോ, അതിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനോ അനുവാദമുണ്ടാകില്ല. അതോടൊപ്പം, യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ അതത് പ്രദേശത്തെ പോലീസിനെ മുൻകൂട്ടി അറിയിക്കുകയും വേണം.
സുരക്ഷാ ക്രമീകരണങ്ങളും അധ്യാപകരുടെ പങ്കാളിത്തവും
വനമേഖലകൾ, കുത്തനെയുള്ള കുന്നുകൾ, നദികൾ, കടൽത്തീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ അപകട സാധ്യതയുള്ള ഇടങ്ങളിലേക്കാണ് യാത്രയെങ്കിൽ മുൻകൂട്ടിയുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്. ട്രെക്കിങ്, നീന്തൽ തുടങ്ങിയ വിനോദങ്ങൾ ഉൾപ്പെടുന്ന യാത്രകളിൽ അധ്യാപകരുടെ സാന്നിധ്യം നിർബന്ധമാണ്. എന്നാൽ മഴക്കാലത്ത് ഒരു കാരണവശാലും ടൂറുകൾ സംഘടിപ്പിക്കാൻ പാടില്ല.
ജീവനക്കാരുടെ എണ്ണത്തിലും നിയന്ത്രണം
യാത്രയിൽ അധ്യാപകരുടെ എണ്ണം പരമാവധി നാലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കുറഞ്ഞത് ഒരു സ്ഥിരം അധ്യാപകനെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ, രണ്ട് അധ്യാപികമാരും ഗ്രൂപ്പ് ഡി വിഭാഗത്തിൽപ്പെട്ട ഒരു വനിതാ ജീവനക്കാരിയും സംഘത്തിൽ ഉണ്ടാകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.